ഇംഫാൽ: മണിപ്പൂരിലെ അക്രമസംഭവങ്ങൾക്ക് പിന്നാലെ പോലീസ് സേനയിൽ വൻ അഴിച്ചുപണി. ത്രിപുര കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് സിംഗിനെ മണിപ്പൂരിന്റെ പുതിയ ഡിജിപിയായി നിയമിച്ചു. നിലവിലെ ഡിജിപി പി.ഡോംഗലിനെ ആഭ്യന്തര വകുപ്പിലേക്കാണ് മാറ്റിയിരിക്കുന്നത്.
സിആർപിഎഫ് ഇൻസ്പെക്ടർ ജനറലായിരുന്ന രാജീവ് സിംഗിനെ മണിപ്പൂരിലേക്ക് ഇന്റർ-കേഡർ ഡെപ്യൂട്ടേഷനിലാണ് അയച്ചിരിക്കുന്നത്. സംഘർഷത്തിന് അയവ് വരുത്താനുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ നീക്കമാണിതെന്നാണ് വിലയിരുത്തൽ, മെയ്തെയ് വിഭാഗത്തിന് പുറത്ത് നിന്നുള്ള പോലീസ് മേധാവിയെ നിയമിച്ച് പ്രാദേശികമായ പ്രശ്നങ്ങൾ ഒഴിവാക്കുക എന്നതാണ് ശ്രമം.
അതേസമയം മണിപ്പൂർ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുന്നത്. ഗൂഢാലോചനയടക്കം ആറ് കേസുകൾ സിബിഐയുടെ പ്രത്യേക സംഘം അന്വേഷിക്കും, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം കേന്ദ്രം ധനസഹായം നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണമായിരിക്കും നടത്തുക. അക്രമത്തിന് പിന്നിലുള്ള കാരണങ്ങൾ കണ്ടെത്തും. സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് അക്രമികൾ മോഷ്ടിച്ച ആയുധങ്ങൾ തിരികെ കൊടുത്തില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post