കോഴിക്കോട്: വെള്ളിമാട്കുന്ന് ബോയ്സ്ഹോമിൽ നിന്ന് കുട്ടികൾ ചാടിപ്പോയി. ശുചിമുറിയുടെ അഴികൾ പൊളിച്ചാണ് നാല് കുട്ടികൾ പുറത്ത് കടന്നത്. 15, 16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ഇവിടെ നിന്ന് പുറത്തുകടന്നത്. ഇവരിൽ മൂന്നു പേർ കോഴിക്കോട് സ്വദേശികളും ഒരു ഉത്തർ പ്രദേശ് സ്വദേശിയുമാണ്. കുട്ടികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകലിലേക്കും ആർപിഎഫിനും കുട്ടികളുടെ വിവരം കൈമാറിയിട്ടുണ്ട്.
രാവിലെ അഞ്ചരയോടെ വാർഡൻ മുറികളിലെത്തി പരിശോധന നടത്തിയിരുന്നു. എല്ലാവരും പായയിൽ മൂടിപ്പുതച്ച് കിടന്നുറങ്ങുന്നതു പോലെയാണ് കണ്ടത്. എന്നാൽ വീണ്ടും പരിശോധിച്ചപ്പോഴാണ് പായയിൽ തലയിണകൾ വച്ച് ഉറങ്ങുന്നത് പോലെ ഡമ്മി ഉണ്ടാക്കിയതാണെന്ന് മനസിലാകുന്നത്.
തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് ജനലഴി പൊട്ടിച്ച് രക്ഷപെട്ടതാണെന്ന് മനസിലാകുന്നത്. ഉടനെ തന്നെ ചേവായൂർ പോലീസിൽ പരാതി നൽകി. ബോയ്സ് ഹോമിൽ നിലവിൽ സുരക്ഷയ്ക്കായി രണ്ട് വാർഡന്മാരേയും ഒരു സൂപ്രണ്ടിനേയുമാണ് നിയമിച്ചിരു്നനത്. സംഭവസമയം സൂപ്രണ്ട് സ്ഥലത്ത് ഉണ്ടായിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post