മലപ്പുറം : പതിനേഴുകാരിയായ മകളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവിന് 44 വർഷം കഠിന തടവ്. ഇത് കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതിയാണ് നിർണായക വിധി പുറപ്പെടുവിച്ചത്. വർഷങ്ങളായി ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
എട്ടാം ക്ലാസ് മുതൽ പെൺകുട്ടി പിതാവിന്റെ ലൈംഗിക പീഡനത്തിന് ഇരയാണ്. കെട്ടിട നിർമ്മാണ തൊഴിലാളിയായ പ്രതി തന്റെ കീഴുപറമ്പ് കുനിയിലുള്ള വീട്ടിലെ കിടപ്പുമുറിയിൽ വച്ചായിരുന്നു മകളെ പീഡിപ്പിച്ചിരുന്നത്. സ്‌കൂളിൽ നടന്ന കൗൺസിലിംഗിലാണ് വർഷങ്ങളായുള്ള പീഡനം കുട്ടി വെളിപ്പെടുത്തിയത്. സംഭവത്തിൽ അരീക്കോട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിഴ തുക അതിജീവിതക്ക് നൽകണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് നിർദ്ദേശവും നൽകി.
Discussion about this post