ന്യൂഡൽഹി: ചരിത്രപരമായ യുഎസ്, ഈജിപ്ത് സന്ദർശനങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരികെയെത്തി. നിരവധി സുപ്രധാന കരാറുകളിൽ അടക്കം ഒപ്പുവച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ മടക്കം. ഡൽഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ വിദേശകാര്യ സഹമന്ത്രി മീനാകാശി ലേഖി, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ എന്നിവർ ചേർന്ന് സ്വീകരിച്ചു.
എംപിമാരായ ഹർഷ് വർധൻ, ഹൻസ് രാജ് ഹൻസ്, ഗൗതം ഗംഭീർ എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു. ഈ മാസം 20ാം തിയതിയാണ് പ്രധാനമന്ത്രിയുടെ അമേരിക്ക, ഈജിപ്ത് സന്ദർശനം ആരംഭിച്ചത്. 21ാം തിയതി യുഎൻ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിന് പ്രധാനമന്ത്രിയാണ് നേതൃത്വം നൽകിയത്. തുടർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിൽ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി അത്താഴവിരുന്നും സംഘടിപ്പിച്ചിരുന്നു. ശേഷം യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
യുഎസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം ശനിയാഴ്ചയാണ് പ്രധാനമന്ത്രി ഈജിപ്തിലെത്തിയത്. കെയ്റോയിലെത്തിയ പ്രധാനമന്ത്രിയെ ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ആദ്യ ഈജിപ്ഷ്യൻ സന്ദർശനമായിരുന്നു ഇത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയുമായും പ്രധാനമന്ത്രി ചർച്ച നടത്തി. തുടർന്ന് ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് നൈൽ നൽകി പ്രധാനമന്ത്രിയെ ആദരിച്ചു.
Discussion about this post