മാവേലിക്കര: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധിക്കു പിന്നാലെ ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊല്ലപ്പെട്ട കേസിലാണ് റെജി എന്ന അച്ചാമ്മ പിടിയിലായത്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ ഇവർ ഒളിവിൽ പോവുകയായിരുന്നു. മറിയാമ്മയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു റെജി. പല്ലാരിമംഗലത്ത് അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന വ്യാജപേരിൽ താമസിച്ചിരുന്ന റെജിയെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
1990 ഫെബ്രുവരി 21നാണ് മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാലയും ചെവി അറുത്തു മാറ്റി കാതിൽ നിന്നും കമ്മലും ഊരി എടുത്തിരുന്നു. മറിയാമ്മയുടെ കൈകളിലും പുറത്തുമായി ഒൻപതോളം കുത്തുകളാണ് കൊണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റെജി അറസ്റ്റിലാവുകയായിരുന്നു.
1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ പോയ റെജി വിവിധ സ്ഥലങ്ങളിലായി വീട്ടുജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ തക്കല സ്വദേശിയുമായി പരിചയത്തിലാവുകയും ഇവർ വിവാഹം കഴിക്കുകയും ചെയ്തു. പിന്നീടാണ് കോതമംഗലത്ത് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്തേക്ക് മാറുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി അടിവാടുള്ള ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു.
Discussion about this post