ഡിജിറ്റൽ ലെൻഡിംഗ്, ഹോം ലോണുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഹെൽത്ത് ഇൻഷുറൻസ്, മൈക്രോ ലോൺസ് എന്നീ ബിസിനസ്സുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു ഫിൻടെക് സ്റ്റാർട്ടപ്പാണ് നവി ടെക്നോളജീസ്. ഫ്ലിപ്കാർട്ട് സ്ഥാപകൻ കൂടിയായ സച്ചിൻ ബൻസാൽ ആണ് നവി ടെക്നോളജീസ് സ്ഥാപിച്ചത്. ഫിൻടെക് സ്റ്റാർട്ടപ്പായ നവി ടെക്നോളജീസ് വിവിധ വകുപ്പുകളിലായി 200 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. കമ്പനി വലിയ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ടെന്നും ഇത് പരിഹരിക്കാനായി കടപ്പത്രങ്ങൾ വഴി ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ധനകാര്യ സേവനങ്ങൾ ലളിതവും സുതാര്യവും സാധാരണക്കാർക്ക് കൂടി സാധ്യമാകുന്നതും ആക്കുക എന്ന നിലയിലാണ് നവി ടെക്നോളജീസ് ഒരു സ്റ്റാർട്ടപ്പ് സംരംഭമായി ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകനായ സച്ചിൻ ബൻസാലും മുമ്പ് ഡച്ച് ബാങ്കിന്റെയും ബാങ്ക് ഓഫ് അമേരിക്കയുടെയും ബാങ്കറായിരുന്ന അങ്കിത് അഗർവാളിന്റെയും സംയുക്ത ബിസിനസ് സംരംഭമായിരുന്നു ഇത്. 2018 ഡിസംബറിൽ സ്ഥാപിതമായ നവി, ഡിജിറ്റൽ ലെൻഡിംഗിലൂടെ ആരംഭിച്ച് 1.5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ധനകാര്യ സേവനങ്ങൾ നൽകിയതായി പറയപ്പെടുന്നു. താമസിയാതെ നവി ജനറൽ ഇൻഷുറൻസ് ആരംഭിച്ചു. പിന്നീട് ഇവർ മൈക്രോ ഫിനാൻസിംഗ് രംഗത്തേക്ക് കടക്കുകയും എട്ട് സംസ്ഥാനങ്ങളിലായി 5 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുകയും ചെയ്തു.
നവി ടെക്നോളജീസ് ഡ്രാഫ്റ്റ് IPO പേപ്പർ അനുസരിച്ച്, 2021 ഡിസംബർ 31 വരെ കമ്പനിയിൽ 4,680 ജീവനക്കാരുണ്ടായിരുന്നു. സാമ്പത്തിക ബാധ്യതകളെ തുടർന്ന് പിരിച്ചുവിടൽ പ്രക്രിയ നേരത്തെ തന്നെ ആരംഭിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ആദ്യമായാണ് ഇരുന്നൂറോളം ജീവനക്കാരെ ഒന്നിച്ചു പിരിച്ചു വിടുന്ന നടപടി ഉണ്ടാകുന്നത്. ഈ ആഴ്ച തന്നെ കമ്പനിയിൽ നിന്നും കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ചില റിപ്പോർട്ടുകൾ ഉണ്ട്.
Discussion about this post