ജനീവ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യക്കെതിരെയുള്ള പരാമർശത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തന്നെ വഷളായിരിക്കുകയാണ്. ലോകശക്തിയായി മാറിയ ഇന്ത്യക്കെതിരെ യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാത്ത ആരോപണമാണ് ട്രൂഡോ ഉന്നയിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഖാലിസ്ഥാൻ ഭീകരന്റെ ഘാതകർ ഇന്ത്യയാണെന്ന് വരുത്തിതീർക്കാൻ ട്രൂഡോ ശ്രമിച്ചതോടെ ഇന്ത്യ ശക്തമായ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നതടക്കം നിർത്തിവച്ച ഇന്ത്യ വിദ്യാർത്ഥികൾക്കും ഇന്ത്യൻ സമൂഹത്തിനും ജാഗ്രതാനിർദ്ദേശം നൽകുന്ന തലത്തിലേക്കെത്തിച്ചു നടപടികൾ.
ദിവസം കഴിയും തോറും കൂപ്പുകുത്തുന്ന ജനസമ്മതിയും സമ്പദ് വ്യവസ്ഥയിലെ മുരടിപ്പും, ജി 20 സമ്മേളനത്തിൽ ഏറ്റ നാണക്കേടും മറയ്ക്കാനായി ട്രൂഡോ ചെയ്ത പ്രവൃത്തികൾ പക്ഷേ ബൂമറാംഗ് പോലെ കാനഡയെ തന്നെയാണ് ബാധിക്കുക. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 40 ശതമാനവും ഇന്ത്യയിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളാണ്. കാനഡയുടെ വലിയൊരു വരുമാന ശ്രോതസാണ് ഇന്ത്യൻ വിദ്യാർത്ഥികൾ. കാനഡയുടെ വാർഷിക ബജറ്റിന്റെ 30 ശതമാനവും വിദേശവിദ്യാർത്ഥികളുടെ സംഭാവനയാണ്. 30 ബില്യൺ ഡോളറാണ് അന്താരാഷ്ട്ര വിദ്യാർത്ഥികൾ കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യുന്നത്.
അതുകൊണ്ട് തന്നെ വിദ്യാഭ്യാസരംഗത്ത് നിന്നുള്ള വരുമാനം വേണ്ടെന്ന് വയ്ക്കാൻ കാനഡയ്ക്ക് കഴിയില്ല. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീടും ഹോസ്റ്റലുകളും വാടകയ്ക്ക് നൽകിയും ഇന്ത്യൻ സമൂഹം താമിസിക്കുന്നയിടത്ത് ബിസിനസ് ചെയ്തും ജീവിക്കുന്ന നിരവധി കനേഡിയൻ പൗരന്മാരാണ് ഉള്ളത്. സ്വകാര്യ കോളേജുകൾ കനേഡിയൻമാരിൽ നിന്ന് ഈടാക്കുന്നതിനേക്കാൾ മൂന്നോ അഞ്ചോ മടങ്ങ് കൂടുതലാണ് ഇന്ത്യൻ വിദ്യാർത്ഥികൾ നൽകുന്ന ഫീസ്. ഒരു വിധത്തിൽ പറഞ്ഞാൽ, കാനഡയിലെ മുഴുവൻ സ്വകാര്യ കോളേജ് ഇക്കോസിസ്റ്റത്തിനും ഇന്ത്യക്കാരാണ് ധനസഹായം നൽകുന്നത്. മിനിമം വേതനനിരക്കിൽ പല മേഖലകളിലായി ഇന്ത്യൻ വിദ്യാർത്ഥികൾ ജോലി ചെയ്ത് വരുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞാൽ രാജ്യത്തെ തൊഴിൽ ചിലവ് കുതിച്ചുയരും. ഇതിനെ നിയന്ത്രിക്കാൻ ട്രൂഡോയുടെ കുബുദ്ധിയ്ക്കാവില്ല. കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ അത് കാനഡയ്ക്കേകുന്ന വലിയ അടിയാകും. സംഭാവന ചെയ്യുന്ന ഇന്ത്യ പിണങ്ങിയാൽ കാനഡയെ ചെറിയ രീതിയിലല്ല ബാധിക്കുക.
അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നുള്ള ഫണ്ടുകളെ അമിതമായി ആശ്രയിക്കുന്നത് കാരണം കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് അപകടസാധ്യതയുണ്ടെന്ന് കാനഡയുടെ ഓഡിറ്റർ ജനറൽ ബോണി ലിസിക് ഇതിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. 2021 ലെ റിപ്പോർട്ടിൽ, അപകടസാധ്യതകൾ സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.കാനഡയിലേക്കുള്ള വിദേശവിദ്യാർത്ഥികളുടെ ഒഴുക്ക് ഏതെങ്കിലും വിധേന നിലച്ചാൽ അത് സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സംഭാവന ചെയ്യുന്ന ഇന്ത്യ പിണങ്ങിയാൽ കാനഡയെ ചെറിയ രീതിയിലല്ല ബാധിക്കുക.
ഇതിന് മുൻപ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെത്തുടർന്നുണ്ടായ നയതന്ത്ര തർക്കത്തെത്തുടർന്ന് 15,000-ത്തിലധികം വിദ്യാർത്ഥികളെ കാനഡ വിടാൻ ഉത്തരവിട്ട സൗദി അറേബ്യയുടെ തീരുമാനം കനേഡിയൻ സമ്പദ്വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കി.ഇതിന് സമാനമായി ഇന്ത്യയും കടുത്ത തീരുമാനമെടുത്താൽ മാപ്പപേക്ഷയുമായി ട്രൂഡോ ഇന്ത്യയിലേക്ക് തകരാറില്ലാത്ത വിമാനം പിടിക്കേണ്ടി വരും.
അതേസമയം 2016നും 2019നും ഇടയിലുള്ള കണക്കുകൾ പ്രകാരം കനേഡിയൻ കോളജുകളിലും സ്കൂളുകളിലും പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 182 ശതമാനത്തിന്റെ വർധനയാണുണ്ടായത്. 3.19 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് കാനഡയിലുള്ളത്. നാലു കോടിയിൽ താഴെ ജനസംഖ്യയുള്ള കാനഡയിൽ 78,000ത്തോളം മലയാളികളാണ് നിലവിലുള്ളത്. ഇവരിലേറെയും വിദ്യാർത്ഥികളാണ്. 2013നു ശേഷം കാനഡയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയാണുണ്ടായിട്ടുള്ളത്.നിലവിൽ കാനഡയിൽ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 1,18,095 ആണ്.
കനേഡിയൻ ജനസംഖ്യയിൽ മൂന്ന് ശതമാനം (16 ലക്ഷം) വരുന്ന ഇന്ത്യൻ വംശജരിൽ എട്ടുലക്ഷവും സിഖുകാരാണ്. പഞ്ചാബികളുടെ പാർട്ടിയായ എൻ.ഡി.പിയാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിനെ താങ്ങിനിർത്തുന്നത്.ഇതാണ് ട്രൂഡോയുടെ ഖാലിസ്ഥാൻ പ്രീണനത്തിന് കാരണം.
Discussion about this post