ന്യൂഡൽഹി : ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരി വച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കളുടെ ഭാഗത്തുനിന്നും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് നിയമസാധുത നൽകുന്നത് വ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി വിമർശിച്ചു.
“കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നതിൽ സംശയമില്ല. എന്നാൽ അവിഭാജ്യ ഘടകമായതിനാൽ അതിന് ഇന്ത്യൻ യൂണിയനുമായി ഒരു പ്രത്യേക ഭരണഘടനാ ബന്ധം ഇല്ലായിരുന്നു എന്നല്ല അർത്ഥമാക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തിന്റെ ഏറ്റവും വലിയ നഷ്ടം അനുഭവിക്കുക ജമ്മുവിലെ ദോഗ്രകളും ലഡാക്കിലെ ബുദ്ധമതക്കാരും ആയിരിക്കും. കാരണം അവർക്ക് ജനസംഖ്യാപരമായ മാറ്റം നേരിടേണ്ടിവരും ” എന്നും ഒവൈസി അഭിപ്രായപ്പെട്ടു.
“ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ഘടകം ആണെന്ന് നേരത്തെ തന്നെ സുപ്രീം കോടതി വിധി ഉണ്ടായിരുന്നു. ഫെഡറലിസം എന്നാൽ സംസ്ഥാനത്തിന് അതിന്റേതായ ശബ്ദമുണ്ട്. അതിന്റെ മേഖലയിൽ പ്രവർത്തിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവുമുണ്ട്. അത് ഇല്ലാതാക്കാൻ പാർലമെന്റിന് എങ്ങനെ കഴിയും? അസംബ്ലി പാസാക്കേണ്ട പ്രമേയം പാർലമെന്റിന് എങ്ങനെയാണ് പാസാക്കാൻ കഴിയുക? 370 റദ്ദാക്കിയ രീതി ഭരണഘടനാ ധാർമികതയുടെ ലംഘനമാണ്” എന്നും അസദുദ്ദീൻ ഒവൈസി വ്യക്തമാക്കി.
Discussion about this post