ആലപ്പുഴ: ചേര്‍ത്തലയില്‍ സ്വകാര്യവ്യക്തിയെ ആക്രമിച്ച് ഭൂമി കയ്യേറിയതായി പരാതി. ആക്രമണത്തില്‍ ഗൃഹനാഥനും സഹോദരനും വെട്ടേറ്റു. കട്ടച്ചിറ ചേന്നോത്ത് മേരിവില്ലയിൽ തോമസ് വര്‍ഗീസ്, ജോസഫ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ വടിവാളടക്കമുള്ള ആയുധങ്ങള്‍ കൊണ്ടാണ് അക്രമി സംഘം ഭൂമി കയ്യേറി വേലി പൊളിച്ച് റോഡ് നിര്‍മിച്ചത്. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ആയിരുന്നു ആക്രമണം എന്നാണ് പരാതി. വഴിത്തർക്കം സംബന്ധിച്ച് കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കേയാണ് നിയമ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ചു കൊണ്ട് ഇരുട്ടിന്റെ മറവില്‍ സംഘം അതിക്രമം നടത്തിയത്.
മുപ്പതിലധികം വരുന്ന സംഘമാണ് മാരകായുധങ്ങളുമായി എത്തിയതെന്ന് കുടുംബം പറയുന്നു. തോമസ് വര്‍ഗീസ് സഹോദരങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കാണുന്നത് മാരകായുധങ്ങളുമായി സംഘം വേലി തകര്‍ക്കുന്നതാണ്. ഇതിന് ശേഷം അവിടെ മണ്ണിട്ട് റോഡും ഉണ്ടാക്കി. തടയാന്‍ ശ്രമിച്ചപ്പോള്‍ വടിവാളടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
മർദ്ദനമേറ്റ ജോസഫ് ഇപ്പോഴും ആശുപത്രിയിലാണ്. സിപിഎമ്മിന്റെ ഏരിയാ-ലോക്കല്‍ കമ്മിറ്റി അംഗങ്ങളടക്കം സംഘത്തിലുണ്ടായിരുന്നുവെന്നും തോമസ് പറയുന്നു.
Discussion about this post