മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യക്കുമെതിരായ അധിക്ഷേപ പരാമർശം തള്ളി മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. വിദേശ നേതാക്കൾക്കെതിരായ ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാലിദ്വീപ് അതിന്റെ എല്ലാ പങ്കാളികളുമായും പ്രത്യേകിച്ച് അയൽ രാജ്യങ്ങളുമായി തന്റെ ക്രിയാത്മകമായ സംഭാഷണങ്ങൾ വളർത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
‘വിദേശ നേതാക്കൾക്കും ഞങ്ങളുടെ അടുത്ത അയൽക്കാർക്കും എതിരായ മാലിദ്വീപിന്റെ സമീപകാല പരാമർശങ്ങൾ സ്വീകാര്യമല്ല. ഇത് മാലിദ്വീപ് സർക്കാരിന്റെ ഔദ്യോഗിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ല. എല്ലാവരുമായും ക്രിയാത്മകമായ സംഭാഷണം വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ പങ്കാളികൾ, പ്രത്യേകിച്ച് നമ്മുടെ അയൽക്കാർ, പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതരാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, പ്രധാനമന്ത്രിയ്ക്കും ഇന്ത്യക്കുമെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പപേക്ഷയുമായി മാലിദ്വീപ് മുൻ ഡെപ്യൂട്ടി സ്പീക്കർ മുന്നോട്ട് വന്നു. ഇന്ത്യക്കെതിരായ മന്ത്രിമാരുടെ അഭിപ്രായങ്ങൾ ലജ്ജാകരവും വംശീയവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയോട് മാപ്പ് പറഞ്ഞ അദ്ദേഹം മാലിദ്വീപിനെതിരായ ബഹിഷ്കരണ പ്രചാരണം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രാദേശികടൂറിസം പ്രോത്സാഹിപ്പിക്കാൻ പങ്കുവച്ച പോസ്റ്റിനെതിരെയാണ് മാലിദ്വീപിലെ യുവജനവകുപ്പ് മന്ത്രിയായ മറിയം ഷിയുന, സഹമന്ത്രിമാരായ മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അധിക്ഷേപ പരാമർശങ്ങളുമായി രംഗത്തെത്തിയത്. മോദി കോമാളിയാണെന്നും, മാലിദ്വീപിനോട് മത്സരിക്കുക വ്യാമോഹമാണെന്നുമെല്ലാമായിരുന്നു മന്ത്രിമാരുടെ പരാമർശം. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതോടെ ഇവരെ മാലിദ്വീപ് ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post