മലപ്പുറം : കേരളത്തിൽ ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ നാമധേയത്തിൽ അറബി ഭാഷ സാംസ്കാരിക പഠന കേന്ദ്രം ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കേരള സർവകലാശാല അറബി വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം അറിയിച്ചത്. സംഘപരിവാർ സംഘടനകളും കേന്ദ്രസർക്കാരും അറബിഭാഷയോട് നിഷേധ സമീപനമാണ് കാണിക്കുന്നതെന്നും മന്ത്രി ആർ ബിന്ദു കുറ്റപ്പെടുത്തി.
പൊന്നാനി ആസ്ഥാനമായിട്ടായിരിക്കും ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ നാമധേയത്തിലുള്ള സ്ഥാപിക്കുകയെന്നും ആർ ബിന്ദു വ്യക്തമാക്കി. നിരവധി അധിനിവേശവിരുദ്ധ കൃതികൾ രചിച്ചിട്ടുള്ള വ്യക്തിയാണ് ഷെയ്ഖ് സൈനുദ്ദീൻ മഖ്ദും. കേരളത്തെ കുറിച്ചുള്ള ആധികാരിക ചരിത്രരചനക്ക് തുടക്കം കുറിച്ച വ്യക്തിയുമാണ്. അദ്ദേഹത്തിന് അർഹമായ ആദരവ് നൽകുന്നതിനാണ് കേരള സർക്കാരിന്റെ ഇത്തരമൊരു തീരുമാനം എന്നും ആർ ബിന്ദു അറിയിച്ചു.
മധ്യകാലഘട്ടം മുതലേ അറിവിന്റെയും ശാസ്ത്രത്തിന്റെയും വളർച്ചയിൽ നിസ്തുല പങ്കാണ് അറബി ഭാഷയ്ക്ക് ഉള്ളത്. എന്നാൽ കേന്ദ്രസർക്കാരും സംഘപരിവാർ സംഘടനകളും അറബി ഭാഷയോട് നിഷേധ സമീപനവും അനൗചിത്യവും കാണിക്കുകയാണെന്നും ആർ ബിന്ദു അഭിപ്രായപ്പെട്ടു. കേരള സർവകലാശാല അറബി വിഭാഗം സംഘടിപ്പിച്ച രാജ്യാന്തര കോൺഫറൻസിൽ സൗദി അറേബ്യ, ഒമാൻ, ലിബിയ, ടുണീഷ്യ, കെനിയ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളെ പ്രതിനിധീകരിച്ചുള്ള വിവിധ വ്യക്തികൾ പങ്കെടുത്തു.
Discussion about this post