ന്യൂഡൽഹി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നിതീഷ് കുമാർ. ഡൽഹിയിൽ എത്തിയായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. എൻഡിഎയിൽ തന്നെ തുടരുമെന്ന് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് ഉറപ്പ് നൽകി.
ബുധനാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഈ വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുമായി സംസാരിക്കുന്ന ചിത്രങ്ങളും പങ്കുവച്ചു. പ്രധാനമന്ത്രിയ്ക്ക് പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
രണ്ട് തവണ എൻഡിഎ വിട്ടിട്ടുണ്ടെന്നും, ഇനി എൻഡിഎയിൽ മാത്രമായിരിക്കുമെന്നും നിതീഷ് കുമാർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, അമിത് ഷാ, ജെ.പി നദ്ദ എന്നിവരുമായി സംസാരിച്ചു. 1995 മുതൽ തങ്ങൾ ഒന്നിച്ചാണ്. രണ്ട് തവണ തനിക്ക് പുറത്തുപോകേണ്ടിവന്നു. എന്നാൽ ഇനി ഇവിടെ തുടരും. എൻഡിഎവിട്ട് എങ്ങോട്ടും പോകില്ലെന്നും നീതീഷ് കുമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ബിഹാർ ഉപമുഖ്യമന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ പ്രധാനമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷ് കുമാറും പ്രധാനമന്ത്രിയെ കണ്ടത്. ജനുവരി 28 നായിരുന്നു നിതീഷ് കുമാർ എൻഡിഎയിൽ ചേർന്നത്. തുടർന്ന് നിലവിലെ സർക്കാർ പിരിച്ചുവിട്ട് ബിജെപിയുമായി ജെഡിയു പുതിയ സർക്കാർ രൂപീകരിക്കുകയായിരുന്നു.
Discussion about this post