ന്യൂഡൽഹി : വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തിന് ഇരയായതിനെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുന്നു. ദേശീയതലത്തിൽ വിവിധ എബിവിപി യൂണിറ്റുകൾ സിദ്ധാർത്ഥിന് അനുശോചനങ്ങൾ അറിയിച്ചുകൊണ്ട് യോഗങ്ങൾ സംഘടിപ്പിച്ചു.
ഡൽഹി സർവകലാശാല, ഹൈദരാബാദ് കേന്ദ്രീയ സർവകലാശാല എന്നിവിടങ്ങളിൽ സിദ്ധാർത്ഥിന് അനുശോചനങ്ങൾ അർപ്പിക്കാൻ എബിവിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒത്തുചേർന്നു. എസ്എഫ്ഐയുടെ കണ്ണില്ലാത്ത ക്രൂരതയ്ക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. എസ്എഫ്ഐയുടെ കോലം കത്തിച്ചു കൊണ്ടാണ് ദേശീയതലത്തിൽ തന്നെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
ഫെബ്രുവരി 18 നായിരുന്നു പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എഫ്ഐ ഭാരവാഹികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനമാണ് സിദ്ധാർത്ഥിന്റെ മരണത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകർ സിദ്ധാർത്ഥിനെ മൂന്ന് ദിവസത്തോളം പട്ടിണിക്കിട്ട് ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. സംഭവത്തിൽ 18 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മർദ്ദനം, റാഗിംഗ്, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post