ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തിൽ ഡിഎംകെ മന്ത്രി അനിത ആർ രാധാകൃഷ്ണനെതിരെ കേസ്. പരാമർശത്തിൽ തൂത്തുക്കുടി പോലീസ് ആണ് കേസ് എടുത്തത്. സംഭവത്തിൽ മന്ത്രിയ്ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷമായ വിമർശനം തുടരുകയാണ്. ഇതിനിടെ തൂത്തുക്കുടി പോലീസാണ് കേസ് എടുത്തിരിക്കുന്നത്.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് പിന്നാലെ അനിതയ്ക്കെതിരെ ബിജെപി പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294ബി വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു മന്ത്രി പ്രധാനമന്ത്രിയ്ക്കെതിരെ അസഭ്യപ്രയോഗങ്ങൾ നടത്തിയത്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്. അനിതയുടെ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കുമെന്നാണ് സൂചന.
തമിഴ്നാട്ടിൽ പ്രചാരണ പരിപാടിയ്ക്ക് എത്തിയ പ്രധാനമന്ത്രി മുൻ മുഖ്യമന്ത്രിയായ കെ കാമരാജിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുന്നതിനിടെ ആയിരുന്നു അനിതയുടെ മോശം പരാമർശം. പ്രധാനമന്ത്രി പറയുന്നത് കേട്ടാൽ കാമരാജ് വന്ന് കെട്ടിപ്പിടിച്ചു എന്ന് തോന്നുമെന്ന് അനിത പറഞ്ഞു. ഇതിന് പിന്നാലെ ചില അസഭ്യപദപ്രയോഗങ്ങളും നടത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. മന്ത്രി രാജിവയ്ക്കണം എന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post