ചെന്നൈ: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ വിവിധയിടങ്ങളിൽ എൻഐഎ പരിശോധന. നഗരത്തിലെ മൂന്നിടങ്ങളിലാണ് രാവിലെ മുതൽ എൻഐഎ സംഘം പരിശോധന നടത്തുന്നത്. സ്ഫോടന കേസുമായി ബന്ധമുള്ള രണ്ട് പേർ നഗരത്തിൽഎത്തിയിരുന്നതായി എൻഐഎയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ പരിശോധനയ്ക്ക് എത്തിയത്.
ഈ മാസം ഒന്നിനായിരുന്നു രാമേശ്വരം കഫേയിൽ സ്ഫോടനം ഉണ്ടായത്. ഇതിന് പിന്നാലെ പ്രതികളായ രണ്ട് പേർ നഗരത്തിൽ എത്തുകയും താമസിക്കുകയും ചെയ്തുവെന്നാണ് എൻഐഎയ്ക്ക് കിട്ടിയ രഹസ്യവിവരം. ഇവർ എത്തിയ സ്ഥലങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. ഇവരുമായി ഇടപഴകിയവരുടെ മൊഴിയും ശേഖരിക്കുന്നുണ്ട്. കേസ് ്അന്വേഷണത്തിൽ ഇവിടെ നടക്കുന്ന പരിശോധന ഏറെ നിർണായകമാകുമെന്നാണ് സൂചന.
അതേസമയം സ്ഫോടന കേസിലെ മുഖ്യപ്രതിയായ മുസ്സാവീർ ഹസൻ സാഹിബിനെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് പോലീസ്. ശിവമോഗ സ്വദേശിയായ ഇയാൾ ഇസ്ലാമിക് സ്റ്റേറ്റ് ശിവമോഗ ഘടകത്തിലെ പ്രധാനിയാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. സ്ഫോടനത്തിന് പിന്നാലെ ആയിരത്തോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിനൊടുവിലാണ് പ്രതിയെ തിരിച്ചറിയാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post