ഒരു കാര്യവുമില്ലാതെ ഭാരതത്തെ കേറി ചൊറിഞ്ഞപ്പോൾ മാലിദ്വീപ് അറിഞ്ഞില്ല വരാനിരിക്കുന്നത് മുട്ടൻ പണിയാണ് എന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായ വിദ്വേഷ പരാമർശം ഇളക്കിയത് മാലിദ്വീപിന്റെ സാമ്പത്തിക അടിത്തറയാണ്. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ കുറവാണ് മാലിദ്വീപിന്റെ നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം ആയിരിക്കുന്നത്. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിച്ച് നിൽക്കുകയാണ് മാലിദ്വീപും പ്രസിഡന്റ് മുഹമ്മദ് മുയിസുവും.
മാലിദ്വീപിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സാണ് ടൂറിസം. ഈ മേഖലയാകട്ടെ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ഇന്ത്യയെയും. ഇവിടേയ്ക്ക് വിനോസഞ്ചാരത്തിനായി എത്തുന്നവരിൽ സിംഹഭാഗവും ഇന്ത്യക്കാർ ആണ്. ഇവർ ചിലവാക്കുന്ന പണമാണ് മാലിദ്വീപിന്റെ ഖജനാവ് നിറയ്ക്കുന്നത്. അതുകൊണ്ടാണ് ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം കുറഞ്ഞത് കനത്ത തിരിച്ചടിയായി ഭവിച്ചത്.
2024 ജനുവരി മുതൽ ഏപ്രിൽവരെയുള്ള സഞ്ചാരികളുടെ കണക്ക് എടുത്താൻ 42.2 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷത്തേതിന് അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണം പകുതിയോളമായി ചുരുങ്ങിയെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ 18,612 ഇന്ത്യക്കാരായിരുന്നു വിനോദ സഞ്ചാരത്തിനായി മാലിദ്വീപിൽ വിനോദ സഞ്ചാരത്തിനായി എത്തിയത്. എന്നാൽ ഈ വർഷം 15,003 പേർ. ജനുവരി മാസത്തിൽ മാത്രം 19.4ശതമാനം കുറവ്.
2023 ഫെബ്രുവരിയിൽ 19,497 ഇന്ത്യക്കാർ ആയിരുന്നു മാലിദ്വീപിൽ എത്തിയത്. എന്നാൽ ഈ വർഷം ഇത് 11, 522 ആയി കുറഞ്ഞു. അതായത് 40.9 ശതമാനത്തിന്റെ കുറവ്. മാർച്ചിലും ഏപ്രിലിലും സമാന രീതിയിൽ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം വീണ്ടും കുറഞ്ഞു. നിലവിൽ മാലിദ്വീപിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് ഇന്ത്യക്ക് ഉള്ളത്. നിലവിൽ ഇന്ത്യയ്ക്കാണ് ഈ പട്ടികയിൽ ഒന്നാംസ്ഥാനം. ഇന്ത്യയുമായുള്ള അസ്വാരസ്യങ്ങൾക്കിടെ മാലിദ്വീപ് സഹായം തേടിയത് ചൈനയുടേത് ആയിരുന്നു. ഇതേ തുടർന്നാണ് ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചത്. എങ്കിലും ഇന്ത്യയിൽ നിന്നും ഉണ്ടായ നഷ്ടം നികത്താൻ ഇതുകൊണ്ടൊന്നും മാലിദ്വീപിന് കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനം ആയിരുന്നു മാലിദ്വീപിന്റെ കഷ്ടകാലത്തിന് തുടക്കമിട്ടത്. ലക്ഷദ്വീപിന്റെ മനോഹാരിത വർണിച്ച് സമൂഹമാദ്ധ്യമത്തിൽ പ്രധാനമന്ത്രി പങ്കുവച്ച ചിത്രങ്ങൾ മാലിദ്വീപിലെ മന്ത്രിമാരെ ചൊടിപ്പിച്ചു. ഈ അരിശം ആയിരുന്നു വിദ്വേഷ പരാമർശങ്ങളായി പുറത്തുവന്നത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചതിലൂടെ നയതന്ത്രപ്രശ്നമായി മാറി.
പിന്നീട് ഇത് രമ്യതയിൽ എത്തിയെങ്കിലും വിടാൻ ഉദ്ദേശമില്ലെന്നാണ് ഇന്ത്യൻ ജനത പറയുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം ഇനിയും കുറഞ്ഞേക്കാം.
Discussion about this post