അമേരിക്കയിൽ നീതി നടപ്പിലാക്കാനുള്ള ദൗത്യമേറ്റെടുത്ത് ഇന്ത്യക്കാരി. ആന്ധ്രാപ്രദേശിൽ വേരുകളുള്ള ജയ ബാഡിഗ അമേരിക്കയിലെ കോടതിയിൽ ജഡ്ജിയായി നിയമിതയായാണ് ഭാരതീയർക്ക് അഭിമാനമായിതീർന്നിരിക്കുന്നത്. കാലിഫോർണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് ജയ ബാഗിഗയുടെ നിയമനം. സത്യപ്രതിജ്ഞാ സമയത്ത് മാതൃഭാഷയായ തെലുങ്കിൽ സംസാരിച്ച് തുടങ്ങി ജയ ബാഗിഗ പുതിയ ചരിത്രം സൃഷ്ടിച്ചു. തന്റെ വേരുകളെ മറക്കാതെ സംസ്‌കൃതത്തിലെ ചില ശ്ശോകം ഉദ്ധരിച്ച് നീതിന്യായവ്യവസ്ഥയെ പരിപാലിക്കുമെന്ന് ഉറപ്പ് നൽകിയ ജയയെ ഇരുകയ്യും നീട്ടിയാണ് സഹപ്രവർത്തകർ സ്വീകരിച്ചത്.
ജഡ്ജി റോബർട്ട് എസ് ലാഫാമിന്റെ വിരമിച്ച ഒഴിവിലേക്കാണ് ബാഡിഗ നിയമിതയാകുന്നത്. ജസ്റ്റിസ് ആയി ചുമതലയേൽക്കുന്നതിന് മുൻപ് സാക്രമെന്റോ കൗണ്ടി സുപ്പീരിയർ കോടതിയുടെ കമ്മീഷണറായിരുന്നു. ഈ കാലഘട്ടത്തിൽ ഗാർഹിക പീഡനത്തിനെതിരായും, ശിശു സംരക്ഷണത്തിനായും പ്രവർത്തിച്ചിട്ടുണ്ട്. ഫാമിലി ലോ സ്‌പെഷ്യലിസ്റ്റ് ആയിരുന്ന ബാഡിക പത്ത് വർഷത്തോളം കുടുംബ കോടതിയിൽ വക്കീലായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു
വ്യവസായ പ്രമുഖനും മച്ചിലിപട്ടണം മുൻ ലോക്സഭാ എംപിയുമായ ബാഡിഗ രാമകൃഷ്ണയുടെ മകളായ ജയ ബാഡിഗ ഹൈദരാബാദിലായിരുന്നു പ്രഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒസ്മാനിയ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി. തുടർന്ന് യുഎസിൽ, ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് ഇന്റർനാഷണൽ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. സാന്താ ക്ലാര സർവകലാശാലയിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദവും നേടിയിട്ടുണ്ട്.
2009ൽ കാലിഫോർണിയ സ്റ്റേറ്റ് ബാർ പരീക്ഷയിൽ വിജയിച്ചതിന് ശേഷമായിരുന്നു ബാഡിഗയുടെ നിയമ ജീവിതം ആരംഭിച്ചത്. 2018 മുതൽ 2022 വരെ, സ്വന്തമായി പ്രാക്ടീസ് ചെയ്തു. കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് കെയർ സർവീസസിലും കാലിഫോർണിയ ഗവർണറുടെ ഓഫീസ് ഓഫ് എമർജൻസി സർവീസസിലും ബാഡിഗ അറ്റോർണിയായി പ്രവർത്തിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രയൽ അഡ്വക്കസിയിലും മക്ജോർജ് സ്‌കൂൾ ഓഫ് ലോയിലും ഫാക്കൽട്ടിയായും പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post