പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സിന് തോറ്റ പെൺകുട്ടി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനെ സംശയത്തിന്റെ കണ്ണുകളോടെയാണ് ഇന്ന് പലരും കാണുന്നത്. എന്നാൽ അതിൽ അത്ര അത്ഭുതമൊന്നും തോന്നുന്നില്ല എന്ന് വ്യക്തമാക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള പ്രിയാൽ യാദവ്. 27 വയസ്സുകാരിയായ പ്രിയാലിന് ഈ വാർത്ത വലിയ അതിശയം ഒന്നും ഉണ്ടാക്കുന്നില്ല. കാരണം ഇതുപോലൊരു സാഹചര്യത്തിലൂടെ താനും കടന്നുപോയിട്ടുള്ളതാണെന്ന് പ്രിയാൽ വ്യക്തമാക്കുന്നു. ഇതേ രീതിയിൽ പതിനൊന്നാം ക്ലാസിലെ പരീക്ഷയിൽ തോറ്റു പോയ ആളാണ് പ്രിയാൽ. പക്ഷേ ഇന്ന് അവർ ഒരു ഡെപ്യൂട്ടി കളക്ടർ ആയി ജോലി നോക്കുകയാണ്.
ഒരു പരാജയം ഒരിക്കലും ഒരു വിദ്യാർത്ഥിയുടെ കഴിവുകളുടെ വിലയിരുത്തൽ ആവരുത് എന്നാണ് പ്രിയാലിന് പറയാനുള്ളത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്റെ ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് താൻ സയൻസ് ഗ്രൂപ്പ് എടുത്തത്. 11ആം ക്ലാസിലെ പരീക്ഷാഫലം വന്നപ്പോൾ ഫിസിക്സിൽ തോറ്റു. പക്ഷേ അതോടുകൂടി ജീവിതത്തിൽ തളർന്നു പോകാൻ സമ്മതിച്ചില്ല. പിന്നെ പഠിക്കാനുള്ള പോരാട്ടം തന്നെയായിരുന്നു. ഒടുവിൽ കഠിന പരിശ്രമം കൊണ്ട് നേടിയെടുത്തത് വൻവിജയം. മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ആറാം റാങ്ക് നേടിയാണ് പ്രിയാൽ യാദവ് ഡെപ്യൂട്ടി കളക്ടർ ആയത്.
സാധാരണ ഗ്രാമ പ്രദേശത്തെ കർഷകന്റെയും വീട്ടമ്മയുടെയും മകളാണ് പ്രിയാൽ. എന്നാൽ ഗ്രാമത്തിലെ രീതികൾക്ക് വ്യത്യസ്തമായി തന്റെ മാതാപിതാക്കൾ പഠനം തുടരാനായി എല്ലാ സ്വാതന്ത്ര്യവും നൽകി. 2019 ലെ എംപിപിഎസ്സി പരീക്ഷയിൽ പത്തൊമ്പതാം റാങ്ക് നേടിക്കൊണ്ട് ജില്ലാ രജിസ്ട്രാർ തസ്തികയിലേക്ക് നിയമിക്കപ്പെട്ടു. പിന്നീട് 2020ൽ സഹകരണ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണർ തസ്തികയിലേക്കും എത്തിയെങ്കിലും പ്രിയാലിന്റെ ലക്ഷ്യം അവിടെയും തീർന്നിരുന്നില്ല. ഒടുവിൽ 2021ൽ ആറാം റാങ്ക് നേടിക്കൊണ്ട് ആണ് ആ പെൺകുട്ടി തന്നെ സ്വപ്നം നേട്ടം സ്വന്തമാക്കിയത്. എന്നാൽ ഇനിയും പഠനം നിർത്താൻ പ്രിയാൽ ഒരുക്കമല്ല. യു പി എസ് സി പരീക്ഷയിൽ ഏറ്റവും മികച്ച റാങ്ക് തന്നെ വാങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പ്രിയാൽ യാദവ്.
Discussion about this post