ന്യൂഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദർശനം ഇറ്റലിയിലേക്ക്. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ആയാണ് മോദി ഇറ്റലിയിലേക്ക് തിരിക്കുന്നത്. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ അപുലിയയിൽ വെച്ചാണ് ഈ വർഷത്തെ ജി7 ഉച്ചകോടി നടക്കുന്നത്. വ്യാഴാഴ്ചയാണ് മോദി ഇറ്റലിയിലേക്ക് യാത്ര തിരിക്കുക.
ഇതുവരെ 11 തവണയാണ് ഇന്ത്യ ജി7 ഉച്ചകോടിയിൽ പങ്കെടുത്തിട്ടുള്ളത്. 2019 മുതൽ ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. തുടർച്ചയായി അഞ്ചാം തവണയാണ് മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യ ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച ഒരു വർഷത്തിനുള്ളിൽ നടക്കുന്ന ജി7 ഉച്ചകോടി എന്ന നിലയിൽ ഏറെ പ്രാധാന്യമാണ് മോദിയുടെ ഇറ്റലി സന്ദർശനത്തിനുള്ളത്.
കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നിവ ഉൾപ്പെടുന്ന ഒരു അന്തർ സർക്കാർ രാഷ്ട്രീയ സാമ്പത്തിക ഫോറമാണ് G7. ഈ രാജ്യങ്ങൾ കൂടാതെ യൂറോപ്യൻ യൂണിയനും ഉള്ള മറ്റു പ്രധാന രാജ്യങ്ങളും പ്രത്യേക ക്ഷണിതാക്കളായി ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയും ഇറ്റലി സന്ദർശന വേളയിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ലോക നേതാക്കൾ തമ്മിലുള്ള അനൗപചാരിക ചർച്ചകൾക്കും നായതന്ത്രബന്ധങ്ങൾ കൂടുതൽ വളർത്തുന്നതിനും ജി7 ഉച്ചകോടിയിലെ പങ്കാളിത്തം സഹായകരമാകുന്നതാണ്. ഉച്ചകോടിയിലെ പ്രഥമ പരിഗണന സാമ്പത്തിക വിഷയങ്ങൾ ആണെങ്കിലും തീവ്രവാദം, ആണവായുധ നിർവ്യാപനം, പ്രാദേശിക സംഘർഷങ്ങൾ എന്നിവയുൾപ്പെടെയുള്ള ആഗോള സുരക്ഷാ പ്രശ്‌നങ്ങളെയും ചർച്ചകളിൽ അഭിസംബോധന ചെയ്യുന്നതായിരിക്കും.
Discussion about this post