ന്യൂഡൽഹി : 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. അമ്പതിനായിരം കോടി രൂപ ചിലവഴിച്ചാണ് പുതിയ 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്. ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഫ്രഞ്ച് പ്രതിനിധി സംഘം ഡൽഹിയിൽ എത്തി. റഫേൽ വാങ്ങുന്നതിനായി ഇന്ത്യയും ഫ്രാൻസും തമ്മിൽ മെയ് 30 ന് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാരണം ഈ ചർച്ച ജൂൺ രണ്ടാം വാരത്തിലേക്ക് മാറ്റുകയായിരുന്നു.
റഫേൽ ഇടപാടുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഫ്രാൻസിലെ ആയുധ ഡയറക്ടറേറ്റ് ജനറലിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് ഡൽഹിയിൽ എത്തിയിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് അക്വിസിഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതാണ്. ഇന്ത്യയുടെ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവയുൾപ്പെടെയുള്ള നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളിൽ ഒന്നും പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള റഫേൽ നാവിക യുദ്ധവിമാനങ്ങൾ ആണ് ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്.
കരാറുകൾ പൂർത്തിയാക്കി റഫേൽ നാവിക യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ചാൽ ഇന്ത്യൻ നാവികസേന ഈ വിമാനങ്ങൾ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐഎൻഎസ് ദേഘയിൽ വിന്യസിക്കുന്നതായിരിക്കും. ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ നിർമ്മിക്കുന്ന റഫേൽ മറൈൻ ജെറ്റ് വ്യോമ പ്രതിരോധം, ആണവ പ്രതിരോധം, ആഴത്തിലുള്ള സ്ട്രൈക്കുകൾ, രഹസ്യാന്വേഷണം എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ നിർവഹിക്കാൻ കഴിവുള്ള നാവിക യുദ്ധവിമാനമാണ്.
15.30 മീറ്റർ നീളവും 5.30 മീറ്റർ ഉയരവുമുള്ള റഫേൽ എം പരമാവധി 24.5 ടൺ ടേക്ക്-ഓഫ് ഭാരവും 9.5 ടൺ വരെ ബാഹ്യഭാരവും വഹിക്കാൻ ശേഷിയുള്ളവയാണ്. വിമാനത്തിന് പരമാവധി 1,389 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുകയും 50,000 അടി വരെ ഉയരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. എയർ-ടു-ഗ്രൗണ്ട്, എയർ-ടു-എയർ ദൗത്യങ്ങൾ ഒരേസമയം നിർവഹിക്കാൻ കഴിയുന്നവയാണ് റഫേൽ മറൈൻ ജെറ്റുകൾ. ദീർഘദൂര മെറ്റിയർ മിസൈൽ, മൈക്ക മിസൈലുകൾ, ഹാമർ, സ്കാൽപ്, എഎം39 എക്സോസെറ്റ്, ലേസർ-ഗൈഡഡ് ബോംബുകൾ എന്നിങ്ങനെയുള്ള വിവിധതരം ആയുധങ്ങൾ ഈ യുദ്ധവിമാനങ്ങളിലൂടെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്.
Discussion about this post