ശ്രീനഗർ: ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഭീകരവാദി പിടിയിൽ. ആക്രമണം നടത്തിയ ഭീകരവാദികൾക്ക് സഹായങ്ങൾ ചെയ്ത ഹക്കിം ദിൻ ആണ് പിടിയിലായത്. ജമ്മു കശ്മീർ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഭീകരാക്രമണം നടത്തിയത് ഹക്കീം അല്ലെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഇയാൾ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനല്ല. എന്നാൽ, ഭീകരാക്രമണത്തിൽ ഹക്കീമിന് സുപ്രധാന പങ്കുണ്ടെന്നും റിയാസിയിലെ സീനിയർ എസ് പി മോഹിത ശർമ പറഞ്ഞു. ആക്രമണത്തിനായി സഹായങ്ങൾ ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തൽ. രജൗരി സ്വദേശിയാണ് ഹക്കിം.
ഈ മാസം 9ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ നടന്ന ഭീകരാക്രമണത്തിൽ 9 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 33 പേർക്ക് പരിക്ക് പറ്റി. ശിവ് ഖോരി ഗുഹാ ക്ഷേത്രത്തിൽ നിന്നും കത്രയിലേക്ക് തീർത്ഥാടകരുമായി പോകുകയായിരുന്ന ബസിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഡ്രൈവർക്ക് വെടിയേറ്റതോടെ, ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയം കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയിരുന്നു.
Discussion about this post