തിരുവനന്തപുരം; മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ പ്രത്യക്ഷസമരത്തിനിറങ്ങിയ സിപിഎം അനുകൂല വിദ്യാഭ്യാസ സംഘടന എസ്എഫ്ഐയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ മറ്റു സംഘടനകൾക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുമെന്നും എസ്എഫ്ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിന് മറുപടിയെന്നോണമാണ് മന്ത്രിയുടെ പരിഹാസം.
അതേസമയം മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. 17298 പേർക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്പോൾ 7408 സീറ്റ് പ്രശ്നം വരും. അതിൽ നാളെ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തി പരിഹരിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
Discussion about this post