ഇടുക്കി : കെഎസ്ഇബി നൽകിയ ഇരുട്ടടിയിൽ ദുരിതത്തിൽ ആയിരിക്കുകയാണ് ഇടുക്കിയിലെ എജെ അഗസ്തി എന്ന വയോധികൻ. മേരികുളം ആറേക്കറിലുള്ള അഗസ്തിയുടെ രണ്ടു മുറികൾ മാത്രമുള്ള കൊച്ചുവീട്ടിൽ ലഭിച്ച വൈദ്യുത ബിൽ 34165 രൂപയാണ്. നാല് സിഎഫ്എൽ ബൾബുകൾ അല്ലാതെ മറ്റു യാതൊരു വൈദ്യുതി ഉപകരണങ്ങളും ഇല്ലാത്ത വീട്ടിലാണ് ഇത്രയും ഭീമമായ ഒരു തുക കെഎസ്ഇബി ബില്ല് നൽകിയിരിക്കുന്നത്.
2006 ലാണ് അഗസ്തിയുടെ കുടുംബത്തിന് വൈദ്യുത കണക്ഷൻ നൽകിയിരുന്നത്. മുൻ മാസങ്ങളിൽ എല്ലാം തന്നെ 200 രൂപയ്ക്ക് താഴെ മാത്രമായിരുന്നു ഈ കുടുംബത്തിന് വൈദ്യുത ബിൽ വന്നിരുന്നത്. വൈദ്യുത ബില്ലിനെ സംബന്ധിച്ച് അഗസ്തി കെഎസ്ഇബിയിൽ പരാതി നൽകിയെങ്കിലും തീർത്തും നിരുത്തരവാദപരമായ സമീപനമാണ് ലഭിച്ചത്. ഇത്രയും വലിയ ഒരു തുക സംഘടിപ്പിക്കാൻ ആവാത്തതിനാൽ ബില്ലടയ്ക്കാൻ കഴിയാതിരുന്നതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വന്ന് വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ഇതോടെ അഗസ്തിയും മകൾ അനീഷയും ദിവസങ്ങളായി ഇരുട്ടിൽ കഴിയുകയാണ്.
അഗസ്തിയുടെ പരാതി ലഭിച്ച ശേഷം കെഎസ്ഇബി ഓഫീസിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ എത്തി പരിശോധന നടത്തിയിരുന്നു. ഒടുവിൽ കണ്ടെത്തിയത് വയറിങ്ങിലെ തകരാർ മൂലം ചോർച്ച ഉണ്ടായി എന്നാണ്. തുടർന്ന് ഉദാരമനസ്കരായ കെഎസ്ഇബി ബിൽ തുക 14000 രൂപ ആക്കി കുറച്ചു നൽകി. എന്നാൽ ഈ തുക പോലും കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് അഗസ്തി. ഇതിനിടെ നാട്ടിലെ ചില പൊതുപ്രവർത്തകർ വന്ന് ഒരു അംഗീകൃത ഇലക്ട്രീഷ്യനെ വെച്ച് പരിശോധിച്ചപ്പോൾ യാതൊരു തകരാറും ഇല്ല എന്നാണ് അറിയിപ്പ് ലഭിച്ചത്. ഇതോടെ ഇനി എന്ത് വേണം എന്നറിയാതെ ഇരുട്ടിൽ കഴിയുകയാണ് അഗസ്തിയും മകളും അടങ്ങുന്ന കുടുംബം.
Discussion about this post