തിരുവനന്തപുരം : നഗ്നചിത്രം പ്രചരിപ്പിച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടമ്മയെ മുൻ ഭർത്താവ് ക്രൂരമായി മർദിച്ച ശേഷം നഗ്നചിത്രങ്ങൾ പകർത്തി അയച്ചു കൊടുത്തത് ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രദേശവാസിയുടെ മൊബൈൽ ഫോണിലേക്ക്. കേസിൽ മുൻ ഭർത്താവിനെ റിമാൻഡ് ചെയ്തു. തത്തമല സ്വദേശി ശ്രീജിത്തിനെയാണ് (47) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
നഗ്നചിത്രങ്ങൾ പകർത്തി അയച്ചു കൊടുത്തതിൽ മനംനൊന്താണ് വട്ടിയൂർകാവ് മണികണേ്ഠശ്വരം ചീനിക്കോണം ശ്രീജിതാഭവനിൽ ശ്രീജ (46) ജീവനൊടുക്കിയത്. അഞ്ചു ദിവസം മുൻപാണ് ഇവർ വിവാഹമോചനം നേടിയത്. മുൻ ഭർത്താവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു. ഇതോടെയാണ് ശ്രീജ വിവാഹമോചനം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ശ്രീജയുടെ വീട്ടിൽ ശ്രീജിത്ത് അതിക്രമിച്ചു കയറി ക്രൂരമായി മർദിച്ചു. വീട്ടിൽനിന്ന് ഒഴിയണമെന്നും വീട് തന്റെ പേർക്ക് എഴുതിത്തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം. അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങൾ വലിച്ചുകീറി ശ്രീജിത്ത് മൊബൈലിൽ നഗ്നചിത്രങ്ങൾ പകർത്തി സമീപവാസിക്ക് ചിത്രങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.
ആത്മഹത്യാ പ്രേരണ, നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിലാക്കി ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകളാണ് ശ്രീജിത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
Discussion about this post