ശ്രീനഗർ : റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ രജൗരിയിലെ വിവിധ മേഖലകളിൽ എൻഐഎ റെയ്ഡ് നടത്തി. നേരത്തെ അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയിട്ടുള്ളത്. ജൂൺ 9ന് ആയിരുന്നു റിയാസി ജില്ലയിലെ പൂനി പ്രദേശത്ത് തീർത്ഥാടകരുമായി പോവുകയായിരുന്നു ബസ്സിന് നേരെ ഭീകരർ വെടിയുതിർക്കുകയും ആക്രമണം നടത്തുകയും ചെയ്തിരുന്നത്.
ജൂൺ 15നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രവാദ വിരുദ്ധ ഫെഡറൽ അന്വേഷണ ഏജൻസിയായ എൻഐഎ റിയാസി ഭീകരാക്രമണ കേസിന്റെ അന്വേഷണം ഏറ്റെടുത്തിരുന്നത്. രജൗരിയിൽ നടത്തിയ പരിശോധനയുടെ ഭാഗമായി തീവ്രവാദികളും പ്രാദേശിക സഹായം നൽകുന്നവരും തമ്മിലുള്ള ബന്ധം കാണിക്കുന്ന വിവിധ വസ്തുക്കൾ പിടിച്ചെടുത്തതായി മുതിർന്ന എൻഐഎ ഉദ്യോഗസ്ഥൻ അറിയിച്ചു.
ജൂൺ 9ന് നടന്ന റിയാസി ഭീകരാക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവറും ഒരു കുട്ടിയും ഉൾപ്പെടെ 9 പേരായിരുന്നു മരിച്ചിരുന്നത്. ശിവ്ഖോറിയിൽ നിന്ന് കത്രയിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിന് നേരെയായിരുന്നു ഭീകരാക്രമണം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് ജൂൺ 19ന് അറസ്റ്റിലായ ഹകം ഖാൻ എന്ന പ്രതി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് എൻഐഎ രജൗരിയിൽ പരിശോധന നടത്തിയത്.
Discussion about this post