ഇസ്ലാമാബാദ്: പാകിസ്താനിൽ ക്രിസ്ത്യൻ യുവാവിനെ വെടിവെച്ചു കൊന്നു. നോർത്ത് വസിറിസ്ഥാനിൽ മിറാലി തെഹ്‌സിൽ മേഖലയിലെ ഈദാക്കിലാണ് സംഭവം. അയാസ് മാസി എന്നയാളാണ് കൊല്ലപ്പെട്ടത്. ഈദാക്കിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ ഇയാൾക്ക് നേരെ ഒരു സംഘം വെടിയുതിർക്കുകയായിരുന്നു.
ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടില്ല. അക്രമികൾ കൃത്യം നടത്തിയ ശേഷം രക്ഷപെട്ടതായും ഇവർക്കായി തിരച്ചിൽ ആരംഭിച്ചുവെന്നും പോലീസ് പറയുന്നു. അയാസ് മാസിയുടെ മൃതദേഹം ജില്ലാ ആസ്ഥാനത്തെ മിറാംഷാ ആശുപത്രിയിലേക്ക് മാറ്റിയതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഈ പ്രദേശത്ത് ആദ്യമായിട്ടാണ് ന്യൂനപക്ഷ വിഭാഗത്തിൽപെടുന്ന ഒരാൾ കൊല്ലപ്പെടുന്നതെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ പാകിസ്താനിൽ നിരന്തരം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നുവരുന്ന അതിക്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. പാക് ജനസംഖ്യയുടെ 1.6 ശതമാനം മാത്രമാണ് ക്രിസ്ത്യൻ ജനത.
സംഭവത്തിൽ ന്യൂനപക്ഷ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
Discussion about this post