ജയ്പൂർ: രാജസ്ഥാനിൽ ബജ്രംഗ്ദൾ നേതാവിനെ വെടിവച്ചുകൊലപ്പെടുത്തി. ഉദയ്പൂർ സ്വദേശി രാജു പർമാർ ആണ് കൊല്ലപ്പെട്ടത്. ബജ്രംഗ്ദൾ ഉദയ്പൂർ ജില്ലാ മുൻ കൺവീനർ ആയിരുന്നു അദ്ദേഹം.
അംബമാദയിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ
രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. രാത്രി ടൗണിലെ കടയിലേക്ക് എത്തണമെന്ന് ആവശ്യപ്പെട്ട് രാജുവിന് ഫോൺ വന്നിരുന്നു. ഇത് പ്രകാരം ടൗണിൽ എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെ സ്ഥലത്ത് എത്തിയ അക്രമികൾ ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ രാജുവിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ബോധം മറഞ്ഞ് നിലത്ത് വീണ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. മതതീവ്രവാദികൾ ആണ് സംഭവത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷം ബിജെപി നേതാവ് നൂപുർ ശർമ്മയെ പിന്തുണച്ച ടൈലർ കനയ്യലാലിനെ കഴുത്തറുത്ത് മതതീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന കൂടുതൽ സംഭവങ്ങൾ ഉണ്ടാകുന്നത്.








