പട്‌ന: വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ ബാങ്കുകൾ റിക്കവറി ഏജന്റുമാരെ ഏർപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് പടന് ഹൈക്കോടതി. ബലപ്രയോഗത്തിലൂടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് രാജീവ് രഞ്ജൻ പ്രസാദിന്റേതാണ് നിരീക്ഷണം. തെറ്റ് ചെയ്യുന്ന ബാങ്കുകളും നോൺ ബാങ്കിംഗ് സ്ഥാപനങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 50,000 രൂപ പിഴ ചുമത്തുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വായ്പയ്ക്ക് ഈടുവച്ചിട്ടുള്ള വാഹനമോ വസ്തുവോ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പിടിച്ചെടുത്ത് ലേലം ചെയ്യുന്നതാണ് നിയമം അനുശാസിക്കുന്ന മാർഗമെന്നു കോടതി വ്യക്തമാക്കി.ഗുണ്ടാസംഘങ്ങളെയോ മസിൽമാൻമാരെയോ റിക്കവറി ഏജന്റുമാരായി നിയമിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി പോലും വിധിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
റിക്കവറി ഏജന്റുമാർ തോക്കു കാട്ടി വരെ വാഹനങ്ങൾ പിടിച്ചെടുക്കാറുണ്ടെന്ന് ഹൈക്കോടതി വിമർശിച്ചുയ ബിഹാറിൽ റിക്കവറി ഏജന്റുമാർ വാഹനങ്ങൾ പിടിച്ചെടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി ജില്ലാ പോലീസ് സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകി.
Discussion about this post