ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം ഹൈക്കോടതി വീണ്ടും രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.
വ്യാജവിവരങ്ങള്‍ നല്‍കിയാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയതെന്ന സര്‍ക്കാര്‍ വാദം കോടതി സ്വീകരിച്ചില്ല. മാത്രവുമല്ല ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് മേല്‍ അന്വേഷണസംഘം ചുമത്തിയ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോ എന്നും കോടതി ചോദിച്ചു. നെഹ്റു കോളെജ് പ്രിന്‍സിപ്പലിന്റെ രഹസ്യമൊഴിയും കേസ് ഡയറിയും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കൂടാതെ ജിഷ്ണു സര്‍വകലാശാലയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.
ജില്ലാ കളക്ടര്‍ വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാണ് കൃഷ്ണദാസ് നേരത്തെ കോടതിയെ അറിയിച്ചത്. ഇതുപ്രകാരം ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ കളക്ടര്‍ വിളിച്ച യോഗം നടന്നിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനും ഇക്കാര്യം കോടതിയെ അറിയിച്ചില്ല. മാത്രമല്ല യോഗത്തില്‍ പങ്കെടുക്കുന്നതിന് പ്രിന്‍സിപ്പലിനെ മാത്രമാണ് ജില്ലാകളക്ടര്‍ വിളിച്ചിരുന്നത്. ഇത്തരത്തില്‍ വ്യാജവിവരങ്ങള്‍ നല്‍കി കബളിപ്പിച്ചാണ് കൃഷ്ണദാസ് ജാമ്യം നേടിയതെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചു.
നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ കൃഷ്ണദാസ് തെറ്റായ കാര്യങ്ങള്‍ ചൂണ്ടികാണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മൗനം പാലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കളും ആരോപിച്ചു.
ഒന്നാം പ്രതിയുടെ ജാമ്യം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദവും ഹൈക്കോടതി പരിഗണിച്ചില്ല.
Discussion about this post