തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്കു കൂട്ടത്തോടെ ശിക്ഷാ ഇളവു നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതു സുപ്രീം കോടതി വിധി അട്ടിമറിച്ച്. വാടകക്കൊലയാളികള്‍, വര്‍ഗീയ കലാപക്കേസ് പ്രതികള്‍, കള്ളക്കടത്തുകാര്‍, സ്ത്രീകളെയോ കുട്ടികളെയോ ലൈംഗിക പീഡനത്തിന് ഇരയാക്കിയവര്‍ തുടങ്ങി ആറുതരം കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഇളവു നല്‍കരുതെന്നാണു സുപ്രീം കോടതി വിധി.
എന്നാല്‍ ടിപി കേസ് പ്രതികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അവരെ ‘രാഷ്ട്രീയ ആക്രമണക്കേസ് പ്രതികള്‍’ ആക്കി. ഇവര്‍ രാഷ്ട്രീയമില്ലാത്ത വാടകക്കൊലയാളികളാണെന്ന വിചാരണക്കോടതി വിധിയെ അവഗണിച്ചാണ് നടപടി. തടവുകാരില്‍ സല്‍സ്വഭാവികളെന്നു കാട്ടി 2262 പേരുടെ പട്ടികയാണു ജയില്‍ എഡിജിപി അനില്‍കാന്ത് കഴിഞ്ഞ നവംബറില്‍ ശിക്ഷാ ഇളവിനു പരിഗണിക്കാന്‍ ആഭ്യന്തര വകുപ്പിനു കൈമാറിയത്.
സുപ്രീം കോടതി മാനദണ്ഡപ്രകാരം ഇവരില്‍നിന്നു ‘യോഗ്യരായ’വരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ ഉപസമിതിയെയും നിയോഗിച്ചു. എന്നാല്‍, തടവുകാരെ സംബന്ധിച്ച കോടതിവിധികള്‍ പരിശോധിക്കാതെയും രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങിയുമാണു സമിതി 1850 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്. നിയമവകുപ്പില്‍നിന്നുള്ള സമിതി അംഗമാകട്ടെ അപകടത്തില്‍പ്പെട്ടതിനാല്‍ ഇടയ്ക്കുവച്ചു സമിതി വിടുകയും ചെയ്തു. പട്ടിക അതേപടി അംഗീകരിച്ച മന്ത്രിസഭ ഗവര്‍ണര്‍ക്കു ശുപാര്‍ശ കൈമാറി. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നിയമപരിശോധനയിലാണു പട്ടികയില്‍ സംശയം മണത്തത്. ഇതോടെ ഫയല്‍ വിശദീകരണം തേടി ഗവര്‍ണര്‍ തിരിച്ചയച്ചെങ്കിലും ഇതുവരെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പട്ടിക ഗവര്‍ണര്‍ അപ്പടി അംഗീകരിച്ചിരുന്നെങ്കില്‍ കൊടും ക്രിമിനലുകള്‍ വഴിവിട്ട ആനുകൂല്യത്തിലൂടെ ശിക്ഷ പൂര്‍ത്തിയാക്കാതെ ജയില്‍ വിടുമായിരുന്നു.
പട്ടികയില്‍ ടിപി കേസിലെ 10 പ്രതികളാണുള്ളത്. എം.സി.അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ.ഷിനോജ് എന്നിവരാണ് ഇളവിനായി സമര്‍പ്പിച്ച പട്ടികയില്‍ ഉള്‍പ്പെട്ട ടിപി കേസിലെ കൊലയാളി സംഘം. കൂടാതെ ഗൂഢാലോചനയ്ക്കു ശിക്ഷിക്കപ്പെട്ട സിപിഎം നേതാക്കളായ പി.കെ.കുഞ്ഞനന്തന്, കെ.സി.രാമചന്ദ്രന്, ട്രൗസര്‍ മനോജന് എന്നിവരുമുണ്ട്. ടിപിയോടു രാഷ്ട്രീയ വൈരാഗ്യമുള്ളവരുടെ കൈയിലെ ആയുധമായാണു കൊലയാളി സംഘം പ്രവര്‍ത്തിച്ചതെന്നു വിധിയില്‍ ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതി കൃത്യമായി പരിശോധിച്ചിരുന്നെങ്കില്‍ ഏഴംഗ കൊലയാളി സംഘം പട്ടികയില്‍നിന്നു പുറത്താകുമായിരുന്നു.
Discussion about this post