കണ്ണൂർ: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ മൂന്നുപേർ കൂടി കീഴടങ്ങി. തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്ട്രേറ്റർ ആൻസി മാത്യു, ശിശുരോഗ വിദഗ്ധൻ ഡോ. ഹൈദർ അലി, ഗൈനക്കോളജിസ്റ്റ് ഡോ. ടെസ്സി ജോസ് എന്നിവരാണ് കീഴടങ്ങിയത്. പേരാവൂർ സി.ഐക്ക് മുമ്പാകെ രാവിലെ 6.35ഒാടെയാണ് ഇവർ കീഴടങ്ങിയത്. ഇതോടെ പത്ത് പ്രതികളിൽ കീഴടങ്ങിയവരുടെ എണ്ണം എട്ടായി.
പിരിച്ചുവിട്ട വയനാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധ്യക്ഷൻ ഫാ. തോമസ് ജോസഫ് തേരകം, അംഗമായ ഡോ. സിസ്റ്റർ ബെറ്റി ജോസഫ്, വൈത്തിരി അനാഥാലയം മേധാവി സിസ്റ്റർ ഒഫീലിയ, സഹായി തങ്കമ്മ എന്നിവരാണ് നേരത്തെ കീഴടങ്ങിയത്. കേസിലെ ഒന്നാംപ്രതി ഫാ. റോബിൻ വടക്കുഞ്ചേരി നേരത്തെ പൊലീസ് പിടിയിലായിരുന്നു. മുൻപ് കീഴടങ്ങിയ അഞ്ചുപേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെൻറിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെൻറിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇവര്‍ നൽകിയ മുന്‍കൂര്‍ ജാമ്യ ഹരജിയിൽ ഹൈകോടതി ഇന്ന് വാദം കേള്‍ക്കും.
Discussion about this post