ഡല്‍ഹി: ‘വയനാട്ടില്‍ ഒരു യുവനക്സലൈറ്റിനെ മൃഗീയമായി കൊലപ്പെടുത്തി. ആ യുവാവിനെ പിടികൂടിയ ശേഷം ദിവസം മുഴുവന്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് രാത്രി വൈകി വെടിവെച്ചുകൊന്നു.’ നക്സല്‍ വര്‍ഗ്ഗീസ് കൊല്ലപ്പെട്ട കാലത്ത് 1970-ല്‍ സിപിഐ(എം) നേതാവും ലോക്സഭാംഗവുമായിരുന്ന പാട്യം ഗോപാലന് പാര്‍ലമെന്റില്‍ പറഞ്ഞ വാക്കുകളാണിത്. വര്‍ഗീസ് കൊല്ലപ്പെടുന്ന കാലത്ത് സിപിഐ(എം) നിലപാട് നക്സല്‍ വേട്ടയ്ക്കെതിരായിരുന്നെന്ന് പാര്‍ലമെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. നക്സലൈറ്റ് നേതാക്കളോടുള്ള ഭരണകൂടഭീകരതയും മനുഷ്യത്വരഹിതമായ പെരുമാറ്റവും അവസാനിപ്പിക്കണമെന്നായിരുന്നു പാര്‍ലമെന്റില്‍ സിപിഐ(എം) ആവശ്യപ്പെട്ടത്. 1970 ഫെബ്രുവരി 18-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 25-നായിരുന്നു ലോക്സഭയില്‍ എകെജിയുള്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ പാട്യത്തിന്റെ പ്രസംഗം.
നക്സലൈറ്റ് നേതാവ് വര്‍ഗീസ് കൊള്ളക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016ല്‍ ജൂണില്‍ ഹക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ കൊള്ളക്കാരനും കൊലപാതകിയുമായി വിശേഷിപ്പിച്ചത്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും ഉണ്ട്. ഈ കേസില്‍ ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ അന്തിമമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും നക്സല്വേട്ടയാണ് പാട്യം ഉന്നയിച്ചത്. വയനാട്ടിലെയും ശ്രീകാകുളത്തെയും പൊലീസ് ക്രൂരതകളും ശ്രദ്ധയില്‍പെടുത്തുകയും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്ക പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അറിക്കുകയും ചെയ്തു.
നക്സലൈറ്റ് അനുഭാവികളില്‍ ഭൂരിഭാഗവും നിരായുധരാണ്. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ആദിവാസികളെ സംഘടിപ്പിക്കുന്നതു മാത്രമാണ് അവര്‍ ചെയ്തിട്ടുള്ള കുറ്റം. ഗാന്ധിജി വധക്കേസിലേതു പോലെ തുറന്ന വിചാരണ നടപടികളാണ് നക്സലൈറ്റുകളുടെ കാര്യത്തില്‍ വേണ്ടത്.
പാട്യം ഗോപാലന് പാര്‍ലമെന്റില്‍ പറഞ്ഞത്.
1970 ഫെബ്രുവരി 18നാണ് വയനാട്ടില്‍ നിന്ന് പിടികൂടിയ വര്‍ഗീസിനെ പൊലീസ് വെടിവെച്ചു കൊല്ലുന്നത്. മരിച്ച് 18 വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ഗീസിനെ കൊലപ്പെടുത്തിയ രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തലിനു ശേഷമാണ് കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും ഏറ്റുമുട്ടലില്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നും 60-70 കാലഘട്ടത്തില്‍ വര്‍ഗീസ് മേഖലയില്‍ കൊലപാതകങ്ങളും കളവുകളും നടത്തിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിയായ സന്തോഷ് കുമാര്‍ ആര് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
Discussion about this post