തിരുവനന്തപുരം: ആരോപണങ്ങളെത്തുടര്‍ന്ന് പിണറായി സര്‍ക്കാറില്‍ നിന്നും ഒരു വര്‍ഷത്തിനിടെ പുറത്തുപോകുന്ന രണ്ടാമത്തെ മന്ത്രിയാണ് എ. കെ ശശീന്ദ്രന്‍. ഒരു സ്ത്രീയുമായി ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന് ഒരു ടെലിവിഷന്‍ ചാനലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് രാജി. മന്ത്രി പദവി ദുരുപയോഗം ചെയ്ത് ബന്ധുക്കളെ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ പി ജയരാജനാണ് പിണറായി മന്ത്രിസഭയില്‍ നിന്നും ആദ്യം പടിയിറങ്ങിയത്.
ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ, ഭാര്യാസഹോദരിയും എംപിയുമായ പി കെ ശ്രമീതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ കെഎസ്ഐഇ യുടെ എംഡിയായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വിവാദമായതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കി. ഇതിനുപിന്നാലെ കൂടുതല്‍ ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. ജയരാജന്റെ ബന്ധു ദീപ്തി നിഷാദിനെ കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് ജനറല്‍ മാനേജരായി നിയമിച്ചതും വെളിച്ചത്തുവന്നു. സംഭവം വിവാദമായതോടെ ദീപ്തി നിഷാദും രാജിവെച്ചിരുന്നു.
എന്നാല്‍ ബന്ധുനിയമന വിവാദത്തില്‍ അധികാര ദുര്‍വിനിയോഗവും സ്വജനപക്ഷപാതവും നടന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Discussion about this post