ബെംഗളൂരു: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയുടെ പേരില്‍ ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യന്‍ കോണ്‍സെല്‍ ജനറലായ രവീഷ് കുമാറിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയത്.
ബെംഗളുരുവില്‍ നിന്ന് ഐസ്ലന്റിലേക്ക് പോയ ശ്രുതി ബാസപ്പ എന്ന മുപ്പതുകാരിയ്ക്കാണ് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ദുരനുഭവം നേരിടേണ്ടിവന്നത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ചില ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ശ്രുതി പറയുന്നു.
ഏതു തരത്തിലുള്ള പരിശോധനയോടും സഹകരിക്കാമെന്നും, ദിവസങ്ങള്‍ക്കു മുന്‍പ് സര്‍ജറി കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധനയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥരോട് യുവതി ആവശ്യപ്പെട്ടു. തെളിവായി സര്‍ജറിയുടെ രേഖകളും ഉദ്യോഗസ്ഥരെ കാണിച്ചു.
എന്നാല്‍ വസ്ത്രമഴിച്ചുള്ള പരിശോധന നടത്തണമെന്ന നിലപാടില്‍ തന്നെയായിരുന്നു ഉദ്യോഗസ്ഥര്‍. തുടര്‍ന്ന് ഭര്‍ത്താവായ ഐസ്ലന്ഡ് പൗരന് പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാട് മാറ്റിയത്. നാലു വയസുകാരിയായ മകളും ശ്രുതിയുടെ കൂടെ ഉണ്ടായിരുന്നു.
വംശീയ അധിക്ഷേപമാണ് തനിക്കു നേരെയുണ്ടായതെന്ന് യുവതി ആരോപിച്ചു. യൂറോപ്യന്‍ ഇണയോ തുണയോ ഇല്ലാതെ യാത്രചെയ്താലേ തവിട്ടുതൊലിക്കാര്‍ സംശയിക്കപ്പെടാതിരിക്കൂ എന്നുണ്ടോ എന്നും ശ്രുതി ചോദിക്കുന്നു.
നിരവധി വിമാനത്താവളങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത്തരം അനുഭവങ്ങള്‍ ആദ്യമായാണുള്ളതെന്നും യുവതി ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കെതിരെയുണ്ടായ ഒരു വംശീയാധിക്ഷേപമാണെന്നും അവര്‍ കുറിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഇത്തരം പരിശോധനകള്‍ക്ക് വിധേയമാക്കാറില്ലെന്നും താന്‍ ഇന്ത്യക്കാരിയായത് കൊണ്ടാണ് ഈ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ആഴ്ചകള്‍ക്കു മുന്‍പ് മറ്റൊരു ഇന്ത്യന്‍ വംശജയെയും ഇതേ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചിരുന്നു. രണ്ടു കുട്ടികളുടെ മാതാവായ ഗായത്രി ബോസിനെയാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചത്. കുട്ടികളില്ലാതെ യാത്രയ്ക്കെത്തിയ ഗായത്രിയുടെ ബാഗില്‍ ബ്രെസ്റ്റ് പമ്പ് കണ്ടതിനെ തുടര്‍ന്ന് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post