തിരുവനന്തപുരം ∙ പൊമ്പിളൈ ഒരുമൈയ്ക്കെതിരെ നടത്തിയ വിവാദപ്രസ്താവനയിൽ മന്ത്രി എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി രംഗത്ത്. മാധ്യമങ്ങൾ എം.എം. മണിയുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മണി പറയാത്ത കാര്യങ്ങളാണ് മൂന്നാറിൽ സമരം ചെയ്യുന്നവർ ആരോപിക്കുന്നത്. അതിനാലാണ് സമരത്തിന് ജനപിന്തുണയില്ലാത്തതെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
പൊമ്പിളൈ ഒരുമൈയുടെ സമരം ഇല്ലാത്ത കാര്യങ്ങൾ ഉന്നയിച്ചാണ്. മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി ചർച്ചവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തെ അടിച്ചമർത്തിയെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കുരിശ് പൊളിച്ചു കൊണ്ട് സര്‍ക്കാരിനേ പ്രതിക്കൂട്ടില്ലാക്കാന്‍ ആരേയും അനുവദിക്കില്ല. ആര് എന്തു പറഞ്ഞാലും ന്യൂനപക്ഷങ്ങള്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല.
റോഡ് ഉപരോധിക്കുമ്പോൾ ഉണ്ടാകുന്ന സാധാരണ നടപടി മാത്രമാണ് സ്വീകരിച്ചത്. എം. എം. മണിയുടെ വിവാദ പ്രസ്താവന ഡിവൈഎസ്പി അന്വേഷിച്ച് വരികയാണ്. മണി സ്ത്രീകൾക്കെതിരെ പരാമർശം നടത്തി എന്ന് ചില മാധ്യമങ്ങൾ വരുത്തി തീർക്കുന്നു. തെറ്റായ പ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ആരോപണം ഉന്നയിക്കുന്നവർ പിൻമാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പൊമ്പിളൈ ഒരുമൈയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സർക്കാർ വിരുദ്ധ തിമിരം ബാധിച്ചവരാണ് സമരത്തിന് പിന്നിൽ. വൻകിട കൈയ്യേറ്റങ്ങൾ തടയുന്നതിന് എതിരെയാണ് സമരം. പട്ടയ വിതരണം തടസപ്പെടുത്താനാണ് സമരം. പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Discussion about this post