തിരുവനന്തപുരം: മാധ്യമങ്ങള്‍ ജുഡീഷ്യറിയുടെയും പോലീസിന്റെയും ജോലി ചെയ്യേണ്ടതില്ലെന്ന് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ആരോപിച്ച ദേശീയമാധ്യമത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ശശി തരൂര്‍ ഉയര്‍ത്തിയത്. മാധ്യമങ്ങള്‍ ജുഡീഷ്യറിയുടെയും പോലീസിന്റെയും ജോലി ചെയ്യേണ്ടതില്ലെന്നും ശ്രദ്ധ നേടാനുള്ള പുതിയ ചാനലിന്റെ ശ്രമമാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസ് മൂന്നുവര്‍ഷമായി അന്വേഷിക്കുന്നു. തനിക്കെതിരായ തെളിവുകളൊന്നും ലഭിച്ചില്ല. കേസ് അന്വേഷിക്കുന്നതിന് രാജ്യത്ത് നിയമസംവിധാമുണ്ട്. കേസില്‍ തീരുമാനമെടുക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് വാര്‍ത്തകള്‍ നല്‍കേണ്ടത്. മാധ്യമങ്ങള്‍ ജഡ്ജിമാരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികത ലവലേശമില്ലാത്ത, ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നതെന്നും സ്വന്തം നേട്ടത്തിനും മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ ഇയാളോട് അതിയായ പ്രതിഷേധമുണ്ടെന്നും ശശി തരൂര്‍ നേരത്തെ പറഞ്ഞിരുന്നു.
സുനന്ദ പുഷ്കര്‍ കേസില്‍ വഴിത്തിരിവായേക്കാവുന്ന ഫോണ്‍സംഭാഷണങ്ങളുമായി റിപ്പബ്ലിക് ടിവിയാണ് രംഗത്തുവന്നത്. സുനന്ദ പുഷ്കര്‍ മരിച്ചു കിടന്ന മുറി 307 ആണോ 345 ആണോ എന്ന് സംശയമുയര്‍ത്തുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. ലീലഹോട്ടലിലെ 345ാം നമ്പര്‍ മുറിയിലാണ് സുനന്ദയുടെ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ഫോണ്‍സംഭാഷണങ്ങളില്‍ ശശിതരൂരിന്റെ വിശ്വസ്തന് ഫോണിലൂടെ പറയുന്നത് മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് വരെ സുനന്ദ 307ാം നമ്പര്‍ മുറിയിലായിരുന്നുവെന്നാണ്.
സുനന്ദപുഷ്കറുമായും ശശിതരൂരിന്റെ അസിസ്റ്റന്റ് ആര് കെ ശര്‍മ്മയുമായും, വിശ്വസ്തന് നാരായണനുമായും നടത്തിയ സംഭാഷണങ്ങളും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. 2014 ജനുവരി 17നാണ് സുനന്ദപുഷ്കര്‍ കൊല്ലപ്പെട്ടത്.
Discussion about this post