കോട്ടയം: രാജ്യത്ത് ചരക്കു സേവന നികുതി (ജിഎസ്ടി) ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ജീവന്‍രക്ഷാമരുന്നുകള്‍ക്കു കേരളത്തില്‍ 13% വരെ വില കുറയും. കേന്ദ്രനികുതിയായി 13 ശതമാനവും വാറ്റ് ഇനത്തില്‍ അഞ്ചുശതമാനവും നികുതി ചുമത്തിയിരുന്ന സ്ഥാനത്തു ജീവന്‍രക്ഷാമരുന്നുകള്‍ അഞ്ചുശതമാനം നികുതിഘടനയ്ക്കു കീഴിലെത്തുന്നതോടെയാണിത്.
ആരോഗ്യസംബന്ധിയായ പ്രധാന ഉല്‍പന്നങ്ങളെല്ലാം 18 ശതമാനം നികുതിക്കു താഴെ വരും. കൊളസ്‌ട്രോളിനുള്ള അറ്റോര്‍വാസ്റ്റാറ്റിന്‍ (എല്ലാ തൂക്കത്തിലുമുള്ളത്), ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ക്ലോപ്പിഡോഗ്രല്‍, പ്രമേഹരോഗികള്‍ ഉപയോഗിക്കുന്ന മെറ്റ്‌ഫോര്‍മിന്‍, അപസ്മാര രോഗത്തിനുള്ള മരുന്നുകള്‍, ആന്റി ബയോട്ടിക്കുകള്‍, ആസ്മ, ഫംഗസ് രോഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ എന്നിവയുടെ വിലയാണു പ്രധാനമായും കുറയുക. മനുഷ്യരക്തത്തിനും ഉപോല്‍പന്നങ്ങള്‍ക്കും നികുതി ഉണ്ടാവില്ല. ഗര്‍ഭനിരോധന ഉല്‍പന്നങ്ങള്‍, ചിലതരം പ്രതിരോധ കുത്തിവയ്പുകള്‍, മഞ്ഞപ്പിത്തം കണ്ടെത്താനുള്ള പരിശോധനാ കിറ്റ്, ഒആര്‍എസ് തുടങ്ങിയവയെയും നികുതി പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. ജീവന്‍ രക്ഷാമരുന്നുകളുടെ നികുതിയിലുണ്ടാകുന്ന മാറ്റം ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നതു രാജ്യത്തെ ഏറ്റവും വലിയ മരുന്നുവിപണിയായ കേരളത്തിനാകും. സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന 90% മരുന്നുകളുടെ വിലയിലും ജിഎസ്ടി നടപ്പാകുന്നതോടെ കുറവുണ്ടാകുമെന്നാണു വിലയിരുത്തല്‍. ജിഎസ്ടി നടപ്പാക്കിയശേഷം, പുതുക്കിയ കുറഞ്ഞ വിലയില്‍ വേണം മരുന്നുകളും വില്‍ക്കാന്‍. നേരത്തേ അധിക നികുതി നല്‍കി വാങ്ങിയിരിക്കുന്ന മരുന്നുകള്‍ വില്‍ക്കുമ്പോള്‍ വ്യാപാരികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താമെന്നു മൂന്നു പ്രമുഖ കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.
ചില കച്ചവടക്കാര്‍ സ്റ്റോക്കുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കാതെ തിരികെ ഏല്‍പിക്കുമെന്ന സൂചനയെത്തുടര്‍ന്നാണിത്. കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ജനങ്ങളിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി മേനോന്‍ പറഞ്ഞു.
Discussion about this post