തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ നിന്നും പിന്മാറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. ജയശങ്കര്‍. ഡോ.ജേക്കബ് തോമസിന്റെ സര്‍വീസ് സ്റ്റോറി പ്രകാശിപ്പിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി വീരോചിതമായി പിന്മാറിയെന്നാണ് ജയശങ്കര്‍ പറയുന്നു.
സര്‍വീസിലുളള ഉദ്യോഗസ്ഥന് സര്‍വീസ് സ്റ്റോറി എഴുതുന്നത് സര്‍വീസ് നിയമ ലംഘനമാണെന്ന് സത്യത്തില്‍ വിജയേട്ടന് അറിയില്ലായിരുന്നെന്നും ഉപദേഷ്ടാക്കള്‍ക്കു പതിവുപോലെ വീഴ്ച പറ്റിയെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മുൻ വിജിലൻസ് ഡയറക്ടർ ഡോ.ജേക്കബ് തോമസിന്റെ സർവീസ് സ്റ്റോറി പ്രകാശിപ്പിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി വീരോചിതമായി പിന്മാറി.
സർവീസിലുളള ഉദ്യോഗസ്ഥൻ സർവീസ് സ്റ്റോറി എഴുതുന്നത് സർവീസ് റൂൾസിൻ്റെ ലംഘനമാണെന്ന് സത്യത്തിൽ വിജയേട്ടന് അറിയില്ലായിരുന്നു. ഉപദേഷ്ടാക്കൾക്കു പതിവിൻപടി വീഴ്ച പറ്റി. അങ്ങനെ പുസ്തകം പ്രകാശിപ്പിക്കാമെന്ന് സമ്മതിച്ചു.
അപ്പോഴേക്കും മാധ്യമ സിൻഡിക്കേറ്റുകാർ ഉണർന്നു, പ്രതിപക്ഷം ഉഷാറായി. വാർത്തയായി, ചർച്ചയായി, പുകിലായി, പുക്കാറായി. കെസി ജോസഫിന്റെ പരാതി കൂടി കിട്ടിയപ്പോൾ വിജയനു വിവേകമുദിച്ചു, പ്രകാശന ചടങ്ങ് വേണ്ടെന്നുവച്ചു.
മുഖ്യൻെറ കയ്യിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങാൻ ഇടമലക്കുടിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ പഞ്ചായത്തു പ്രസിഡന്റ് മാനത്തെറിഞ്ഞ വടി പോലെ മടങ്ങിപ്പോയി.
പ്രകാശിപ്പിക്കുന്നവൻ എന്ന വാക്കിന് പ്രകാശം പരത്തുന്നവൻ അഥവാ ശുംഭൻ എന്നൊരു അർഥം ശബ്ദതാരാവലിയിൽ കാണുന്നുണ്ട്. സംശയമുളളവർ സ.എംവി ജയരാജനോടു ചോദിച്ചാൽ മതി.
https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1180147382114986/?type=3&theater
Discussion about this post