കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് രണ്ടുപേരുടെ മരണത്തിനിടയാക്കിയ പനാമ ആംബര്‍ എല്‍ കപ്പലിനെ നിയന്ത്രിച്ചിരുന്നത് സെക്കന്‍ഡ് ഓഫീസറാണെന്ന് കണ്ടെത്തി. കപ്പലിലെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. കേസ്സിനാവശ്യമായ തെളിവുകള്‍ ശേഖരിക്കുവാനുള്ള പ്രാഥമിക ഘട്ട നടപടിയായാണ് കപ്പലില്‍ പരിശോധന നടത്തിയത്.
കപ്പലില്‍ സുരക്ഷാ ഏജന്‍സി സംഘം നടത്തിയ പരിശോധനയില്‍ രേഖകളും സുപ്രധാന ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയോടെ തുടങ്ങിയ പരിശോധന രാത്രിയും തുടര്‍ന്നു.
മതിയായ രേഖകള്‍ ലഭ്യമായാല്‍ കപ്പല്‍ കസ്റ്റഡിയിലെടുത്ത് നടപടികള്‍ തുടങ്ങുമെന്ന് ഡി.ജി. ഷിപ്പിങ്ങിലെ അജിത്കുമാര്‍ എസ് പറഞ്ഞു. കപ്പല്‍ കൊച്ചി തുറമുഖത്ത് അടുപ്പിക്കാന്‍ നിലവില്‍ ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നാണ് തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറയുന്നത്.
കപ്പല്‍ ബോട്ടിലിടിച്ചത് തങ്ങള്‍ക്കറിയില്ലായിരുന്നുവെന്ന് ക്യാപ്റ്റനും മറ്റു ജീവനക്കാരും നല്കിയ മൊഴി. വൈപ്പിന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍മൈല്‍ അകലെ വച്ച് കാര്‍മല്‍ മാത എന്ന ബോട്ടിലാണ് കപ്പല്‍ ഇടിച്ചത്. 14 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ശക്തമായി ഉലഞ്ഞു പോയ ബോട്ടില്‍ നിന്ന് മൂന്നു പേര് കടലില്‍ വീഴുകയായിരുന്നു. ഇടിയുടെ ശബ്ദം കേട്ടെത്തിയ മറ്റൊരു ബോട്ടിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കാണാതായ ഒരാളുടെ മൃതദേഹം ഇനിയും കിട്ടാനുണ്ട്.
Discussion about this post