കൊച്ചി: ഡിഎംആര്‍സി ഇല്ലായിരുന്നെങ്കില്‍ കൊച്ചി മെട്രൊ ഇത്ര പെട്ടെന്ന് പൂര്ത്തിയാകില്ലായിരുന്നുവെന്ന് ഡോ. ഇ ശ്രീധരന്. ചെന്നൈ, ബംഗഌരു, എല്ലാം ആറുവര്‍ഷമെടുത്ത് പൂര്‍ത്തിയാകാന്‍. ആ സമയം എടുത്തില്ലല്ലോ ഇവിടെ. ആദ്യഘട്ടത്തില്‍ യാത്രക്കാരെ അധികം പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആലുവ മുതല്‍ പാലാരിവട്ടം വരെ 13കിലോമീറ്റര്‍ വരെ മാത്രമാണുളളത്. നഗരമധ്യത്തിലേക്ക് ആദ്യഘട്ടത്തില്‍ എത്തുന്നുമില്ല. അതിനാല്‍ യാത്രക്കാര്‍ കുറവായിരിക്കും. എല്ലാ മെട്രൊയിലും ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ കുറവായിരുന്നു. അതില്‍ പേടിക്കേണ്ട. നിരാശയുടെയും കാര്യമില്ല. മെട്രൊയുടെ നീളം കൂടുമ്പോള്‍ യാത്രക്കാരുടെ എണ്ണവും കൂടും. ആദ്യത്തെ ഒരാഴ്ച. അല്ലെങ്കില്‍ പത്തുദിവസം, നല്ല തിരക്കായിരിക്കും മെട്രൊയില്‍. കേരളത്തിലെ എല്ലാവരും മെട്രൊ കാണാനെത്തും. അതിനുശേഷം കുറയുമെന്നും ഇ. ശ്രീധരന് പറയുന്നു.
മെട്രൊയുടെ ആദ്യഘട്ടം പൂര്‍ത്തിയാകാന്‍ നാലുവര്‍ഷം എടുത്തെന്നും അതില്‍ നിരാശയുണ്ടെന്നും ശ്രീധരന് വ്യക്തമാക്കി. മെട്രൊയെക്കുറിച്ച് താന്‍ ജനങ്ങള്‍ക്ക് ചില പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ആദ്യഘട്ടം മൂന്നുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാകും എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത് നാലുവര്‍ഷമെടുത്താണ്. സിവില്‍ കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മെട്രൊ വൈകാന്‍ കാരണം. കരാറുകാര്‍ രണ്ടുവര്‍ഷത്തിനകം എല്ലാ ജോലിയും പൂര്‍ത്തിയാക്കേണ്ടതായിരുന്നു. അതനുസരിച്ച് മൂന്നുവര്‍ഷത്തിനകം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിച്ചത്. രണ്ടുവര്‍ഷത്തിനുപകരം അവര്‍ ഏകദേശം മൂന്നര വര്‍ഷമെടുത്തു എന്നും ഇ.ശ്രീധരന് പറഞ്ഞു.
2004-ല്‍ തുടങ്ങിയ പദ്ധതി നീണ്ടുപോയതില്‍ വിഷമമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കിട്ടാന്‍ അഞ്ചുവര്‍ഷം നഷ്ടപ്പെടുത്തി. കേന്ദ്രാനുമതി നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രമിച്ചു. പക്ഷേ അനുമതി ലഭിക്കാന്‍ വൈകിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇടക്കാലത്ത് പദ്ധതിയില്‍ നിന്നും ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ചില ശ്രമങ്ങള്‍ നടന്നിരുന്നു. അനാവശ്യമായിരുന്നു പല വിവാദങ്ങളും. അതെല്ലാം വിഷമമുണ്ടാക്കിയെന്നും ശ്രീധരന് പറഞ്ഞു.
Discussion about this post