തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണം തുടരുന്നു. എട്ടു മാസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായത് 497 പേര്‍ക്കെന്ന് ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രികളിലെ കണക്കു കൂടി പരിശോധിച്ചാല്‍ ഇത് 600 കഴിയും.
മരണത്തിന്റെ കണക്കുകളില്‍ പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ തന്നെ സമ്മതിച്ചത് പനിമരണത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസവും പനിബാധിച്ച് മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിവിധതരം പനിക്ക് പുറമേ കോളറയും സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുകയാണ്.എട്ടു ദിവസത്തിനുള്ളില്‍ മാത്രം മരിച്ചത് 37 പേരാണ്.
പകര്‍ച്ചപ്പനി ബാധിച്ച് ഏഴ്, ഡെങ്കിപ്പനി ബാധിച്ച് 22, എലിപ്പനി പിടിപെട്ട് നാല്, എച്ച്1എന്‍1 പിടിപെട്ട് രണ്ട്, മഞ്ഞപ്പിത്തം, കോളറ എന്നിവ പിടിപെട്ട് ഒരോ ആള്‍ വീതവുമാണ് എട്ടു ദിവസത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങിയത്. പനി പടര്‍ന്ന് എട്ടു മാസം പിന്നിടുമ്പോഴും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍പോലും ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. രണ്ടു ലക്ഷത്തോളം പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈമാസം മാത്രം ചികിത്സ തേടിയത്. ഇതില്‍ 1,82,357 പേര്‍ക്ക് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചു. 1,593 പേര്‍ക്ക് ഡെങ്കിപ്പനിയാണ്. എച്ച്1എന്‍1ന് ചികിത്സയിലുള്ളത് 35 പേരാണ്. ചിക്കന്‍പോക്‌സിന് 582 പേര്‍ ചികിത്സയിലുള്ളപ്പോള്‍ അതിസാരം പിടിപെട്ട 17,009 പേരാണ് ചികിത്സതേടിയത്.
എട്ടു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് 223 പേരാണ് മരിച്ചത്. 78 പേര്‍ പകര്‍ച്ചപ്പനിയിലും 66 പേര്‍ എലിപ്പനി ബാധിച്ചും മരിച്ചപ്പോള്‍ 80 പേര്‍ക്ക് എച്ച്1എന്‍1 ബാധിച്ചാണ് ജീവന്‍ നഷ്ടമായത്. മഞ്ഞപ്പിത്തം ബാധിച്ച് 29 പേര്‍ക്കും ചിക്കന്‍പോക്‌സിന് ചികിത്സയിലായിരുന്ന ഒമ്പത് പേര്‍ക്കും ജീവന്‍ നഷ്ടമായി. അതിസാരം ബാധിച്ച് നാലുപേരും കോളറ ബാധിച്ച് ഒരാളും മരിച്ചു. ജനുവരി മുതല്‍ 23,31,559 പേര്‍ക്കാണ് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചത്. 550 പേര്‍ക്ക് മലേറിയയും 15,732 പേര്‍ക്ക് ഡങ്കിപ്പനിയും സ്ഥിരീകരിച്ചു. 868 പേര്‍ക്ക് എലിപ്പനിയാണ്. 20,767 പേര്‍ ചിക്കന്‍പോക്‌സും 1,277 പേര്‍ എച്ച്1എന്‍1 ഉം പിടിപെട്ട് ചികിത്സ തേടി. ഇപ്പോഴും രണ്ടു ലക്ഷത്തോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
ജൂണ്‍ 27 മുതല്‍ 29 വരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശുചീകരണ യജ്ഞം പൂര്‍ണ്ണ പരാജയമായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് കടലാസില്‍ ഒതുങ്ങി. പകര്‍ച്ചപ്പനി മരണം വിതയ്ക്കുമ്പോഴും സ്ഥിതി നിയന്ത്രണവിധേയമെന്നാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ അവകാശ വാദം. അതേസമയം, ഒരിക്കല്‍ പനി പിടിപെട്ട് ചികിത്സ തേടിയവര്‍ക്ക് വീണ്ടും പനിപിടിപെടുന്നുവെന്ന ഗുരുതര സ്ഥിതിയാണുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
Discussion about this post