ഡൽഹി: ഗതാഗത കുരുക്കിൽപ്പെട്ടു ശ്വാസംമുട്ടുന്ന ഡൽഹിയെ മോചിപ്പിക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. നഗരത്തിരക്കു കുറയ്ക്കാനുള്ള വഴികൾ ആറു മാസത്തിനുള്ളിൽ മോദി സമ്മാനിക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ഡൽഹിയിൽ ദ്വിദിന ബിജെപി എക്സിക്യുട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഗതാഗത കുരുക്കിൽപ്പെട്ടു ശ്വാസംമുട്ടുന്ന ഡൽഹിയെ മോചിപ്പിക്കുകയാണു കേന്ദ്രത്തിന്റെ ലക്ഷ്യം. ഇതിനായി നഗരത്തിലൂടെ കടന്നുപോകുന്ന നിരവധി ഹൈവേകളാണ് ആറു മാസത്തിനുള്ളിൽ മോദി ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 40,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണു കേന്ദ്രം ഡൽഹിയിൽ നടത്തിയത്. ഇതിന്റെ തുടർച്ചയായാണു പുതിയ പാതകളും നിലവിലുള്ളവയുടെ വികസിപ്പിക്കലുമെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി.
‘ഗതാഗത കുരുക്കിൽനിന്നും പരിസ്ഥിതി മലിനീകരണത്തിൽനിന്നും ഡൽഹിക്കാരെ രക്ഷിക്കാൻ ഇന്നുമുതൽ ആറുമാസത്തിനകം അനവധി ഹൈവേകൾ മോദി ഉദ്ഘാടനം ചെയ്യും’– നിതിൻ ഗഡ്കരി പറഞ്ഞു. മീററ്റിലേക്ക് എൻഎച്ച്–24 നീളം കൂട്ടുന്നതിന് 6,000 കോടിയാണു വിനിയോഗിക്കുക. ഗാസിപുരിൽ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലം നികത്തിയാകും ദേശീയപാതയുടെ നിർമാണം. ഇവിടെയുള്ള മാലിന്യമല പൊട്ടിത്തെറിച്ച് അടുത്തിടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതുവഴി ദേശീയപാത വരുന്നതു പ്രാദേശികവാസികൾക്കു വലിയ ആശ്വാസമാകും.
ധൗലകുവാൻ–ജയ്പുർ, മുകർബ ചൗക്ക്–പാനിപത്ത്, ദ്വാരക എക്സ്പ്രസ്വേ, വടക്ക്–പടിഞ്ഞാറ് ഇടനാഴി തുടങ്ങിയ പാതകൾക്കായി ആയിരക്കണക്കിനു കോടി രൂപയാണു മോദി സർക്കാർ വകയിരുത്തിയിട്ടുള്ളതെന്നും ഗഡ്കരി പറഞ്ഞു. പാതകൾ യാഥാർഥ്യമാകുന്നതോടെ ഇപ്പോഴത്തെപ്പോലെ ശ്വാസംമുട്ടി ഡൽഹിയിലൂടെ യാത്ര ചെയ്യേണ്ടി വരില്ലെന്നും ഗഡ്കരി ഉറപ്പു നൽകി.
കേന്ദ്രമന്ത്രി വിജയ് ഗോയൽ, ബിജെപി ഡൽഹി അധ്യക്ഷൻ മനോജ് തിവാരി, പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത, ദേശീയ ജനറൽ സെക്രട്ടറിമാരായ അനിൽ ജയിൻ, രാംലാൽ, ദേശീയ ഉപാധ്യക്ഷൻ ശ്യാം ജാജു, മുതിർന്ന നേതാവ് വിജയ് കുമാർ മൽഹോത്ര, ബിജെപി എംപിമാരായ മീനാക്ഷി ലേഖി, രമേഷ് ബിധുരി, മഹേഷ് ഗിരി തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു.
Discussion about this post