തിരുവനന്തപുരം: ഐഎസ് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) മലയാളിയടക്കം രണ്ട് പേരെ ചോദ്യം ചെയ്തു. നേരത്തെ നോട്ടീസ് നൽകിയതനുസരിച്ച് സ്വന്തം അഭിഭാഷകരോടൊപ്പം കൊച്ചി ബ്രാഞ്ച് ഓഫീസിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മലയാളിയും തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയത്ത് താമസക്കാരനുമായ റഹ്മത്തുള്ള, അമീർ എന്നിവർ ഹാജരായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യല്ലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇരുവർക്കും എൻ.ഐ.എ ഉദ്യോഗസ്ഥർ വീട്ടിലെത്തി സമൻസ് കൈമാറിയത്.
സമൻസ് കിട്ടിയ ഉടനെ അമീർ മേട്ടുപാളയം പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. തുടർന്ന് ഇവിടെത്തിയ എൻ.ഐ.എ, ഐ.ബി, തമിഴ്നാട് രഹസ്യാന്വേഷണ സേന തുടങ്ങിയവർ അമീറിനെ വിശദമായി ചോദ്യം ചെയ്തു. എന്നാൽ വൈകിട്ടോടെ ഇയാളെ വിട്ടയച്ചു.
അതേസമയം മലയാളിയായ റഹ്മത്തുള്ളയെ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനായി എൻ.ഐ.എയുടെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ഇറങ്ങിയിരുന്നു. എന്നാൽ താൻ സുഹൃത്തിനോടൊപ്പം കൊടൈക്കനാൽ യാത്രയിലായിരുന്നു എന്നാണ് ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
അമീർ നടത്തുന്ന സെൽഫോൺ കടയിലെ തൊഴിൽപങ്കാളിയും സ്വകാര്യആംബുലൻസ് ഡ്രൈവറുമാണ് റഹ്മത്തുള്ള. ഇക്കഴിഞ്ഞ മാർച്ച് മാസം അമീറിന്റെ മൊബൈൽ കടയിൽ നിന്നും 5 സിംകാർഡുകൾ വാങ്ങിയ റഹ്മത്തുള്ള വിദേശത്തെ ചില തീവ്രവാദബന്ധം സ്ഥിരീകരിക്കുന്ന നമ്പരുകളിലേക്ക് വിളിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇരുവരെയും എൻ.ഐ.എ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം.
Discussion about this post