തിരുവനന്തപുരം: മുകേഷ് അംബാനിയുടെ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 ചാനലിലെ ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന നാലു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ പ്രതികളായ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ നിന്നും പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഈമാസം 23 ന് കോടതി കേസ് വീണ്ടും പരിഗണിക്കും. അതുവരെ പ്രതിസ്ഥാനത്തുള്ളവരെ അറസ്റ്റു ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചു.
ചാനലിന്റെ എഡിറ്റര്‍ രാജീവ് ദേവരാജ്, സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ ബി ദിലീപ് കുമാര്‍, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ലല്ലു ശശിധരന് പിള്ള, സിഎന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി തുമ്പ പൊലീസിന് കൈമാറിയിരിക്കുകയാണ്. കഴക്കൂട്ടം സിഐക്കാണ് അന്വേഷണ ചുമതല. കോടതി ഉത്തരവ് പ്രകാരം അന്വേഷണം വീണ്ടും ആരംഭിക്കാനാണ് പൊലീസിന്റെ തീരുമാനം.
നേരത്തെ കേസില്‍ ഒരു മാസത്തേയ്ക്ക് യാതൊരു നിയമനടപടികളും കൈക്കൊള്ളരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇങ്ങനെ ഉത്തരവ് സമ്പാദിച്ചതിന് പിന്നിലും കള്ളക്കളിയുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. ആത്മഹത്യ നടക്കാതെ എങ്ങനെ ആത്മഹത്യാ വകുപ്പുകള്‍ ചുമത്തുമെന്ന കാര്യം ചോദിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസ് ഹൈക്കോടതി ഒരു മാസത്തേക്ക് മരവിപ്പിച്ചത്. ഇപ്പോള്‍ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ്, ഇങ്ങനെ വിധി സമ്പാദിക്കാന്‍ വേണ്ടി കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചു എന്നാണ് വ്യക്തമാക്കുന്നത്.
ദളിത് പീഡന നിരോധന വകുപ്പുകള്‍ എഫ്ഐആറില്‍ ഉണ്ടെന്ന വിവരം സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിക്കുകയോ ഈ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുകയോ ചെയ്തിരുന്നില്ല. പൊലീസ് ചേര്‍ത്ത എഫ് ഐ ആറിലെ ദളിത് പീഡന വകുപ്പ് കോടതിയില്‍ നിന്ന് പ്രതിഭാഗവും സര്‍ക്കാര്‍ വക്കീലും മറച്ചു വെക്കുകയാണ് ഉണ്ടായത്.
പ്രതിസ്ഥാനത്തുള്ളവരില്‍ നിന്നും കടുത്ത മാനസിക പീഡനത്തെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് അറിഞ്ഞ് ഓടിയെത്തിയ സഹപ്രവര്‍ത്തകരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ എത്തിയ ചാനലിലെ മുതിര്‍ന്ന ജീവനക്കാര്‍ ഭക്ഷ്യവിഷബാധയെന്നാണ് ഡോക്ടറോട് പറഞ്ഞത്. അത്തരത്തില്‍ കേസ് ഒഴിവാക്കാന്‍ തെറ്റിധരിപ്പിക്കല്‍ ശ്രമം പോലും നടന്നു.
ചാനല്‍ ആശുപത്രിയിലെ ചെലവെല്ലാം കൊടുത്തുവെങ്കിലും ആരോഗ്യം വീണ്ടെടുത്ത മാധ്യമ പ്രവര്‍ത്തകയെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചില്ല. പ്രശ്നമെല്ലാം തീര്‍ന്ന ശേഷം ജോലിക്ക് വന്നാല്‍ മതിയെന്ന കത്താണ് കൊടുത്തത്. ശമ്പളം നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ യുവതി പരാതിയില്‍ ഉന്നയിച്ചവര്‍ക്ക് പട്ടു മെത്തയൊരുക്കി സ്വീകരണവും നല്കി. കേരളാ റെയ്സിങ് എന്ന പരിപാടിയൊരുക്കി മുഖ്യമന്ത്രിയെ സ്വാധീനിക്കാനും അവസരമൊരുക്കിയതായും ആരോപണമുണ്ട്.
Discussion about this post