ലണ്ടന്‍: തീവ്രവാദ സംഘടനയായ ഐഎസിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ബ്രിട്ടന്റെ മൂന്നാം തലമുറ കിരീടാവകാശിയായ നാലുവയസ്സുകാരന്‍ ജോര്‍ജ് രാജകുമാരനും. സമൂഹമാധ്യമത്തിലെ പോസ്റ്റിലാണു ഭീഷണി വന്നത്. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും മകനാണ് നാലുവയസുള്ള ജോര്‍ജ്. ടെലിഗ്രാം അക്കൗണ്ടുകളിലാണ് ജോര്‍ജ് രാജകുമാരന്റെ ചിത്രങ്ങള്‍ സഹിതം അറബിയില്‍ എഴുതിയ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.
‘വെടിയൊച്ചകളോടെ യുദ്ധം കടന്നുവരുമ്പോള്‍ നമ്മള്‍ വിശ്വസിക്കാറില്ല. എതിരാളികള്‍ എപ്പോഴും പിന്‍മാറണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്’ ടെലിഗ്രാമില്‍ പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്നാണ് ഇത്.
സ്കൂളിനു സമീപം നിൽക്കുന്ന കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് ‘പഠനം നേരത്തേ തുടങ്ങി’ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഐഎസ് രഹസ്യകോഡാണെന്നും കുട്ടിയെ ലക്ഷ്യം വയ്ക്കുന്നതാണെന്നുമാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നേരത്തെ സുരക്ഷാ അധികൃതരുടെ കണ്ണുവെട്ടിച്ച് സ്‌കൂളിലെ ഇടനാഴികളിലൊന്നിന്റെ ചിത്രമെടുത്ത സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് ഐഎസിന്റെ ഭീഷണി വന്നിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന് നേരെയുള്ള ഭീഷണിയായിട്ടാണ് ഇതിനെ അധികൃതര്‍ കാണുന്നത്.
ബ്രിട്ടനിൽ ഐഎസിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്.
Discussion about this post