തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കേസിൽ ഹാജരാകുന്നതിൽ നിന്ന് അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ മാറ്റി സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹനെ നിയമിച്ചതിനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം രംഗത്ത്. എ.എ.ജിയെ നീക്കിയതിനെതിരെ റവന്യൂ മന്ത്രി ഔദ്യോഗികമായി നൽകിയ കത്തിന് മറുപടി നൽകേണ്ടത് എങ്ങനെയെന്ന് എ.ജിയ്ക്ക് അറിയില്ലേയെന്ന് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. അങ്ങനെ അറിയില്ലെങ്കിൽ ഔദ്യോഗിക കത്തിന് എങ്ങനെയാണ് മറുപടി നൽകേണ്ടതെന്ന് സ്വന്തം ഓഫീസിലെ അസിസ്റ്റന്റനോടെങ്കിലും ചോദിക്കണമെന്നും ‘ഭരണഘടനാദത്തമായ പദവികളിൽ പുലർത്തേണ്ട മാന്യതയും മിതത്വവും’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പറയുന്നു.
സംസ്ഥാന സർക്കാരിന് നിയമപാഠങ്ങൾ പറഞ്ഞുകൊടുക്കേണ്ട, സംസ്ഥാന നിയമസഭയിൽ ഇരിപ്പിടത്തിന് അർഹതയുള്ള ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ തികച്ചും ഔദ്യോഗികമായി ഒരു സംസ്ഥാനമന്ത്രി അയച്ച കത്തിന് മറുപടികത്ത് അയക്കുന്നതിനു പകരം ചാനലുകൾക്ക് മുന്നിൽ നിന്ന് അന്തസില്ലാതെ സംസാരിക്കാൻ മാത്രം അധ:പതിക്കരുത്. ഭരണഘടനാദത്തമായ പദവികളലേയ്ക്ക് നിയോഗിക്കപ്പെടുന്നവർ അതർഹിക്കുന്ന സാംസ്കാരികവും വൈജ്ഞാനികവുമായ ഔന്നത്യമുള്ളവരാണോ എന്ന് ജനങ്ങളിൽ സംശയം വളർത്താനേ ഇത്തരം സംഭവങ്ങൾ ഉപകരിക്കൂ. ഭരണഘടനാദത്തമായ പദവികൾ അലങ്കരിക്കുന്നവർ വിനയത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടങ്ങളാവണം. അവയിൽ നിന്ന് ഒരിക്കലും അവവേകം തുളുമ്പരുതെന്നും പത്രം പറയുന്നു.
അഡ്വക്കേറ്റ് ജനറലും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം അടിസ്ഥാനപരമായി ഒരു വക്കീലും അയാളുടെ കക്ഷിയും തമ്മിലുള്ളതാണ്. അയാൾ കോടതിയിൽ കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വേണ്ടി ഹാജരാവുകയും വാദിക്കുകയും ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ കേസുകൾ ഹൈക്കോടതിയിൽ ഏറ്റവും ഫലപ്രദമായി നടത്തുക എന്നതാണ് അഡ്വക്കേറ്റ് ജനറലിന്റെ പ്രഥമ കർത്തവ്യം. എന്നാൽ പത്രവാർത്തകളിൽ നിന്നും ഉരുത്തിരിയുന്ന ഒരുചോദ്യം, സംസ്ഥാന സർക്കാർ ഒരു അഭിഭാഷകനെന്ന നിലയിൽ അഡ്വക്കേറ്റ് ജനറലിനെ ഏൽപ്പിക്കുന്ന ചുമതലകൾ നിർവഹിക്കുന്നതിൽ ആവശ്യമായ ശുഷ്കാന്തി പുലർത്തുന്നുണ്ടോ എന്നതാണെന്നും എ.ജിയുടെ ചുതമലകൾ സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി ഉദ്ധരിച്ചു കൊണ്ട് ലേഖനം പറയുന്നു.
Discussion about this post