തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരില്‍ നിന്ന് കോടികള്‍ ലഭിച്ചിട്ടും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സര്‍ക്കാരും ഉത്തരവാദിത്വം നിറവേറ്റാത്തത് ദുരന്തനിവാരണ സംവിധാനത്തെ ദുര്‍ബലമാക്കിയതായി എ.ജി കുറ്റപ്പെടുത്തി. ഓഖി ദുരന്തത്തിലെ ആള്‍നഷ്ടവും ദുരിതവും കൂട്ടിയത് അതോറിട്ടിയുടെ പിടിപ്പുകേടാണ്.
എ.ജി 2017 മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ കണക്കിലെടുത്ത് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഓഖി സൃഷ്ടിച്ച ദുരന്തം ഒഴിവാക്കാമായിരുന്നു. ദുരന്തങ്ങളെ നേരിടാന്‍ തയ്യാറെടുക്കുക, മുന്‍കൂട്ടി അറിയിപ്പ് നല്‍കുക, ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ചുമതലകള്‍ നിറവേറ്റേണ്ടത് സംസ്ഥാന, ജില്ലാതലങ്ങളിലുള്ള എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകളാണ്. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നില്ലെന്നും എ.ജി കുറ്റപ്പെടുത്തി.
എ.ജിയുടെ മറ്റ് കുറ്റപ്പെടുത്തലുകള്‍ ഇങ്ങനെ: സംസ്ഥാന തലത്തില്‍ ദുരന്ത നിവാരണ പ്രതിരോധ സേന രൂപീകരിച്ചില്ല, ജില്ലകളില്‍ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനം ഒരുക്കിയില്ല, സാധാരണ വാര്‍ത്താവിനിമയ സംവിധാനം പരാജയപ്പെട്ടാല്‍ ഉപയോഗിക്കുന്ന വി.എച്ച്.എഫ് റേഡിയോ കമ്യൂണിക്കേഷന്‍ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല, ഉയര്‍ന്ന ആവൃത്തിയുള്ള ഹാംറേഡിയോ സെറ്റ്, റേഡിയോ റിസീവര്‍, പോര്‍ട്ടബിള്‍ ജനറേറ്റര്‍ തുടങ്ങിയവ അതോറിറ്റിയില്‍ ലഭ്യമായിരുന്നില്ല, ജില്ലാതല എമര്‍ജന്‍സി ഓപ്പറേഷന് സെന്ററുകളില്‍ ഉപയോഗിക്കേണ്ട പല ഉപകരണങ്ങളും കളക്ടറേറ്റിലെ മറ്റ് സെക്ഷനുകളിലാണ് ഉപയോഗിച്ചത, ജില്ലാഎമര്ജന്സി ഓപ്പേറഷന് സെന്ററുകളിലെ ജീവനക്കാര്‍ക്ക് വി.എച്ച്. എഫ്, ദുരന്തനിവാരണ പരിശീലനങ്ങള്‍ നല്‍കിയിരുന്നില്ല, ദുരന്തനിവാരണ പരിശീലന കേന്ദ്രം സ്ഥാപിക്കാത്തതിനാല്‍ സമൂഹത്തെ സജ്ജമാക്കാനും ബോധവത്കരിക്കാനുമുള്ള പദ്ധതി പാളി. 2.26 കോടി രൂപയാണ് ഇതിനായി കേന്ദ്രത്തില്‍ നിന്ന് കിട്ടിയത്, 2005ല്‍ വന്ന ദുരന്തനിവാരണ നിയമ പ്രകാരം സംസ്ഥാന, ജില്ലാ പ്രാദേശിക തലങ്ങളില്‍ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കിയില്ല, ആലപ്പുഴ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ 24 വില്ലേജുകളില്‍ ഒരിടത്തും ദുരന്തനിവാരണ കമ്മിറ്റികള്‍ രൂപീകരിച്ചില്ല, സംസ്ഥാന ജില്ലാ തലങ്ങളില്‍ സന്നദ്ധ സംഘടന ഏകോപന സമിതികള്‍ രൂപീകരിച്ചില്ല.
Discussion about this post