ഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് രാജ്യത്തെ വഞ്ചിക്കുകയാണെന്ന് മുന്‍ നിയമമന്ത്രിയും പ്രശാന്ത് ഭൂഷണിന്റെ പിതാവുമായ ശാന്തി ഭൂഷണ് പറഞ്ഞു. കേജ്രിവാളിനെ പിന്തുണയ്ക്കാനുള്ള പ്രശാന്ത് ഭൂഷന്റെയും കൂട്ടരുടെയും തീരുമാനം തെറ്റായിരുന്നു. അയാളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പുതിയ കാലത്തെ ഹിറ്റ്ലറാണ് കേജ്രിവാളെന്നും ശാന്തിഭൂഷണ്‍ പറഞ്ഞു.
അതേസമയം, പാര്‍ട്ടി നടപടി ആകസ്മികമായിരുന്നില്ലെന്ന് പുറത്താക്കപ്പെട്ട യോഗേന്ദ്ര യാദവ് പ്രതികരിച്ചു. എന്നാല്‍ തന്നെ നടപടി ഒരുപാട് വിഷമിപ്പിച്ചിച്ചു. സ്വന്തം വീട്ടില്‍ നിന്ന് പുറത്താക്കിയതുപോലെയാണ് തോന്നുന്നതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
ഇന്നലെ വിമത നേതാക്കളായ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്, ആനന്ദ്കുമാര്‍, അജിത് ഝാ എന്നിവരെ ആം ആദ്മി പാര്‍ട്ടി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണു നടപടി. ഇവര്‍ക്കു നല്കിയ കാരണം കാണിക്കല്‍ നോട്ടിസിനു ലഭിച്ച മറുപടി തൃപ്തികരമല്ലെന്നു വിലയിരുത്തിയാണു പാര്‍ട്ടി അച്ചടക്കസമിതി തീരുമാനം കൈക്കൊണ്ടത്.
പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായാണു യോഗേന്ദ്ര യാദവ് കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കിയിരുന്നത്. അരവിന്ദ് കേജ്രിവാള് പാര്‍ട്ടിയുടെ ഭരണഘടന ലംഘിച്ചെന്ന് ആരോപിച്ച യാദവ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ നേതൃത്വത്തിനു ധൈര്യമുണ്ടോ എന്നും വെല്ലുവിളിച്ചു.അച്ചടക്ക സമിതി അംഗങ്ങളായ പങ്കജ് ഗുപ്തയും ആശിഷ് ഖേതനും ക്രമക്കേട് നടത്തിയതായി പ്രശാന്ത് ഭൂഷണ് ആരോപിച്ചു. വ്യാജ കമ്പനിയില്‍ നിന്ന് രണ്ടു കോടി രൂപ പങ്കജ് കൈപ്പറ്റി. പണം വാങ്ങി സ്വകാര്യ കമ്പനിയെ അനുകൂലിച്ച് വാര്‍ത്ത എഴുതിയ വ്യക്തിയാണു ഖേതന്. നടപടിയെടുക്കുന്നതിനു പകരം ഇവര്‍ക്കു പദവികള്‍ നല്കുകയാണു പാര്‍ട്ടി ചെയ്തതെന്നും ഭൂഷണ് കുറ്റപ്പെടുത്തി.
കാരണം കാണിക്കല്‍ നോട്ടിസിനുള്ള മറുപടി അച്ചടക്ക സമിതിക്കു ലഭിക്കും മുന്‍പ് മാധ്യമങ്ങള്‍ക്കു നല്‍കാനാണു യാദവിനും ഭൂഷണും താല്പര്യമെന്നും സമിതിയോടുള്ള അനാദരവാണിതെന്നും ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. ഇതോടെ ആം ആദ്മി പിളര്‍പ്പിന്റെ വക്കിലായി. പുതിയ പാര്‍ട്ടി രൂപീകരണവുമായി പുറത്താക്കിയ നേതാക്കള്‍ മുന്നോട്ട് പോവുകയാണ്.
Discussion about this post