മാധ്യമ പ്രവര്ത്തകന് ജ്യോതിര്‍മയി ദേയുടെ കൊലപാതകക്കേസില്‍ ഛോട്ടാ രാജനടക്കം ഒന്‍പത് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ. മൂംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയായ മഹാരാഷ്ട്ര കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്റ്റ് (എം.സി.ഓ.സി.എ) ആണ് വിധി പ്രഖ്യാപിച്ചത്. ഛോട്ടാ രാജന്, സതീഷ് കലിയ, അനില്‍ വാഗ്മോഡെ, അഭിജിത് ഷിന്‍ഡെ, നീലേഷ് ഷെന്‍ഡ്ഗെ, അരുണ്‍ ദാക്കെ, മംഗേഷ് അഗവാനെ, സച്ചിന് ഗൈക്ക്വാഡ്, ദീപിക സിസോദിയ തുടങ്ങിയവര്‍ക്കാണ് ജീവപര്യന്തം ലഭിച്ചത്. കേസില്‍ പ്രതിയായിരുന്ന വിനോദ് അസ്രാണി 2015ല്‍ മരിച്ചിരുന്നു. ഇത് കൂടാതെ ഏഷ്യന്‍ ഏജ് പത്രത്തിന്റെ പ്രവര്‍ത്തക ജിഗ്നാ വോരെയെയും പോള്‍സണ്‍ ജോസഫിനെയും കോടതി വെറുതെ വിട്ടു.
2011ലായിരുന്നു മിഡ്-ഡേ എന്ന പത്രത്തിന്റെ പ്രവര്‍ത്തകനായ ജ്യോതിര്‍മയി ഡേയെ ബൈക്കില്‍ വന്ന ഏഴംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നില്‍ അധോലോക നായകന് ഛോട്ടാ രാജനാണെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു. ഛോട്ടാ രാജനെപ്പറ്റിയും മുംബൈ അധോലോകത്തെപ്പറ്റിയും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നു ജ്യോതിര്‍മയി.
ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നായിരുന്നു കേസ് വാദിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രദീപ് ഘാരട്ട് കോടതിയോട് പറഞ്ഞത്. ജ്യോതിര്‍മയി ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവര്‍ത്തനത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയായിരുന്നുവെന്നും പ്രദീപ് പറഞ്ഞു.
Discussion about this post