കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ചില കമ്പനികളെ സഹായിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി. ക്യു.ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കര്‍ണാടകയില്‍ തുടങ്ങാന്‍ സിദ്ധരാമയ്യ മുന്‍കൈ എടുത്തിരുന്നെന്നും അവര്‍ക്ക് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സഹായിച്ചുവെന്നും ബി.ജെ.പി ആരോപിച്ചു.
സിദ്ധരാമയ്യയുടെ കൈയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള വാച്ച് ഈ കമ്പനി പാരിതോഷികമായി നല്കിയതാണോയെന്ന് അറിയണമെന്നും ബി.ജെ.പി പറഞ്ഞു. ക്യു.ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനം ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് സീരിയസ് ഫ്രോഡ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഓ) പ്രഖ്യാപിച്ചിട്ടുണ്ട്.
സിദ്ധരാമയ്യയുടെ വാച്ച് 2016ലായിരുന്നു വിവാദമായത്. വാച്ച് സിദ്ധരാമയ്യ തന്നെ നിയമസഭാ സ്പീക്കര്‍ക്ക് സംസ്ഥാന മുതല്‍ എന്ന നിലയില്‍ കൈമാറിയിരുന്നു. ഇത് തനിക്ക് തന്റെ എന്‍.ആര്.ഐ സുഹൃത്തായ ഡോക്ടര്‍ ഗിരീഷ് ചന്ദ്ര വര്‍മ്മ സമ്മാനമായി നല്‍കിയതാണെന്ന് സിദ്ധരാമയ്യ വിശദീകരിച്ചിരുന്നു. ഗിരീഷ് ചന്ദ്ര വര്‍മ്മക്ക് കര്‍ണാടക സര്‍ക്കാരുമായി ഒരു രീതിയിലുള്ള ഔദ്യോഗികമായ ഇടപാടുകളും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
2009ല്‍ ക്യു.ഐ കമ്പനീസിന്റെ നേതാവായ വിജയ് ഈശ്വരനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് 2010ല്‍ ഇതുപോലുള്ള കമ്പനികളെ ദേശീയ സുരക്ഷക്ക് ഭീഷണിയായി പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് ബി.ജെ.പി വക്താവ് സാമ്പിത് പത്ര പറഞ്ഞു. 2013ല്‍ സിദ്ധരാമയ്യ വിജയ് ഈശ്വരനെ കണ്ടിരുന്നുവെന്ന് പറഞ്ഞ് സാമ്പിത് പത്ര ഇരുവരും ഒരുമിച്ചുള്ള ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്. സിദ്ധരാമയ്യയാണ് കര്‍ണാടകയില്‍ കമ്പനി തുടങ്ങാന്‍ വിജയ് ഈശ്വരനെ സ്വാഗതം ചെയ്തതെന്നും ബി.ജെ.പി ആരോപിച്ചു. ഈ കമ്പനി വാച്ചുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും വില്‍ക്കുന്നുണ്ടെന്ന് സാമ്പിത് പത്ര ചൂണ്ടിക്കാട്ടി. കമ്പനികള്‍ക്കെതിരെ പരാതിയുണ്ടായിട്ടും എഫ്.ഐ.ആര് രേഖപ്പെടുത്തിയിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കമ്പനി നേരായ രീതിയിലാണ് പ്രവര്‍ത്തിച്ച് വന്നതെന്ന് കമ്പനി പറഞ്ഞു. ബി.ജെ.പി വക്താവിന്റെ മുന്നിലേക്ക് വെച്ച കാര്യങ്ങള്‍ പൂര്ണ്ണമല്ലായെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പോലീസ് നല്കിയ കുറ്റപത്രം ഹൈക്കോടതി തള്ളിയിരുന്നെന്നും കമ്പനി ചൂണ്ടിക്കാട്ടി.
Discussion about this post